ഒരു പേരും പരിഗണനയിലില്ല ;സ്റ്റിയറിംഗ് കമ്മിറ്റിയാണു തീരുമാനമെടുക്കുന്നതെന്ന് ജോസഫ്

തൊടുപുഴ: പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയായി ഇപ്പോള്‍ ഒരു പേരും പരിഗണനയില്‍ ഇല്ലെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവ് പി.ജെ. ജോസഫ്. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റിയാണു തീരുമാനമെടുക്കുന്നതെന്നും വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും തെരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നുമാണു ജോസ് കെ. മാണിയും പറഞ്ഞത്. തര്‍ക്കങ്ങള്‍ ഉടന്‍ തീരുമെന്നും നേതൃയോഗം വിളിച്ചു കൂട്ടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കെ.എം. മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പാലാ നിയമസഭാ മണ്ഡലത്തിലേക്കു സെപ്റ്റംബര്‍ 23-നാണ് ഉപതെരഞ്ഞെടുപ്പ്. 27-ന് വോട്ടെണ്ണല്‍. ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ കോട്ടയം ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ബുധനാഴ്ച മുതല്‍ സെപ്റ്റംബര്‍ നാലുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. അഞ്ചിനു സൂക്ഷ്മ പരിശോധന. ഏഴാണു പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

Top