നിതിന മോള്‍ കൊലക്കേസ്; പ്രതി അഭിഷേകിനെ റിമാന്‍ഡ് ചെയ്തു

കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനി നിതിനയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അഭിഷേകിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് അഭിഷേകിനെ ഹാജരാക്കിയത്.

നിതിന മോളുടെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. നിതിനയെ കൊലപ്പെടുത്തുമെന്ന് പ്രതി അഭിഷേക് സുഹൃത്തിന് സന്ദേശം അയച്ചിരുന്നു. കൊലപ്പെടുത്തുന്ന കാര്യത്തില്‍ പ്രതി പരിശീലനം നേടിയിരുന്നതായാണ് പൊലീസിന്റെ സംശയം. ഒറ്റക്കുത്തില്‍ തന്നെ നിതിനയുടെ വോക്കല്‍ കോഡ് അറ്റുപോയി. പഞ്ചഗുസ്തി ചാമ്പ്യനായ പ്രതിക്ക് എളുപ്പത്തില്‍ കൃത്യം ചെയ്യാനായെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നേരത്തെ, അഭിഷേകിനെ തെളിവെടുപ്പിനെത്തിച്ചിരുന്നു. അഭിഷേകിനെ പാലാ സെന്റ് തോമസ് കോളജ് പരിസരത്ത് എത്തിച്ച് കൃത്യം നടത്തിയ സ്ഥലത്ത് വിശദമായ തെളിവെടുപ്പ് പൊലീസ് പൂര്‍ത്തിയാക്കി. നിതിനയെ കൊലപ്പെടുത്തിയതിന് ശേഷം പോയി ഇരുന്ന സ്ഥലങ്ങളും അഭിഷേക് പൊലീസിനോട് വിശദീകരിച്ചു.

Top