എല്‍ഡിഎഫ് അംഗീകരിച്ചു; പാലായില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി മാണി.സി.കാപ്പന്‍ തന്നെ

പാല: പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി.സി. കാപ്പന്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയാകും. എന്‍സിപി നേതൃയോഗത്തിന്റെ തീരുമാനത്തെ എല്‍ഡിഎഫ് അംഗീകരിച്ചു. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് ഉണ്ടാകും.

അതേസമയം, മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കരുത് എന്നാവശ്യപ്പെട്ട് എന്‍സിപിയില്‍ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഇനി പാലായില്‍ നിന്ന് മത്സരിക്കില്ലെന്ന് മാണി സി കാപ്പന്‍ പറഞ്ഞിരുന്നുവെന്നും നിരവധി സാമ്പത്തിക ക്രമക്കേട് കേസുകള്‍ കാപ്പന് എതിരെ ഉണ്ടെന്നും ആരോപിച്ച് ഒരുവിഭാഗം ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് കത്തയക്കുകയായിരുന്നു.

മാണി സി കാപ്പന്‍ ഇടതുമുന്നണി നടത്തുന്ന ഒരു പരിപാടിയിലും പങ്കെടുക്കാറില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെഎം മാണിക്ക് എതിരെ തെരഞ്ഞെടുപ്പ് കേസ് ഫയല്‍ ചെയ്ത ശേഷം പാര്‍ട്ടിയോട് ആലോച്ചിക്കാതെ പിന്‍വലിച്ചുവെന്നും കത്തില്‍ പറഞ്ഞിരുന്നു.

പാല ഉപതെരഞ്ഞെടുപ്പിന് ഇന്ന് മുതലാണ് നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിക്കാന്‍ ആരംഭിച്ചത്. സെപ്റ്റംബര്‍ 23-നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. സെപ്തംബര്‍ നാല് വരെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാവുന്നതാണ്.

പത്രികയുടെ സൂഷ്മപരിശോധന സെപ്തംബര്‍ അഞ്ചിന് നടക്കും. സെപ്തംബര്‍ ഏഴ് വരെ നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാവുന്നതാണ്.

ഉപതെരഞ്ഞെടുപ്പിനായി 176 പോളിംഗ് കേന്ദ്രങ്ങളാണ് ഉള്ളത്. വോട്ടിംഗ് യന്ത്രവും വിവിപാറ്റ് മെഷീനുകളും ഉപയോഗിച്ചായിരിക്കും തെരഞ്ഞെടുപ്പ്. സെപ്തബര്‍ 27-ന് ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

Top