ന്യൂഡല്‍ഹി: തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചാണ് 21 മിനിറ്റ് ദൗത്യം പൂര്‍ത്തീകരിച്ച് വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ രാജ്യത്ത് തിരികെ പറന്നിറങ്ങിയത്. പുല്‍വാമ ഭീകരാക്രമണത്തിന് പാക്ക് മണ്ണില്‍ കയറി ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയ വാര്‍ത്ത വളരെ സന്തോഷത്തോടെയാണ് ഇന്ത്യന്‍ ജനത കേട്ടത്. എന്നാല്‍ ആ വാര്‍ത്ത പാക്കിസ്ഥാന് ഒട്ടും സുഖകരമായി തോന്നില്ല എന്നാണ് എല്ലാവരും കരുതുന്നത്.
എന്നാല്‍ ഇന്ത്യ ജെയ്‌ഷെയുടെ താവളങ്ങള്‍ തരിപ്പണമാക്കിയത് പാക്കിസ്ഥാനെ കുലുക്കിയിട്ടില്ല എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. പുല്‍വാമയില്‍ ചാവേര്‍ ആക്രമണം നടത്തിയ ‘ജയ്ഷെ മുഹമ്മദ് ‘ പാക്ക് സിവിലിയന്‍ ഭരണകൂടത്തിന്റെയും കണ്ണിലെ കരടാണ്. ഇന്ത്യയ്ക്കെതിരെ ഏത് ചെറിയ തരിമ്പ് കിട്ടിയാലും ഉപയോഗിക്കുന്ന പാക്ക് ചാരസംഘടനയായ ഐ.എസ്.ഐ ഈ ഭീകരഗ്രൂപ്പിനോടും മമത കാട്ടാറുണ്ട്. എന്നാല്‍, അനുസരണ ഒട്ടും ഇല്ലാത്തതിനാല്‍ പാക്ക് സൈനിക നേതൃത്വത്തിന് ജയ്ഷെയെ അത്ര ഇഷ്ടമല്ല.
പാക്ക്‌സേനയ്ക്ക് പ്രിയപ്പെട്ട ഭീകരസംഘടന ‘ലഷ്‌കറെ ത്വയ്ബ’യാണ്. ജയ്ഷെ മുഹമ്മദിന്റെ താവളം ആക്രമിച്ചാല്‍ പാക്ക് സേനയ്ക്ക് നോവില്ലെന്ന് അര്‍ത്ഥം. ജെയ്ഷ് പരിശീലന ക്യാമ്പിലെ 300 ഓളം ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമികറിപ്പോര്‍ട്ട്. പാക്ക് അധികൃതര്‍ ഒരിക്കലും ഇത് അംഗീകരിക്കുകയില്ല. അംഗീകരിച്ചാലാണല്ലോ തോല്‍വി. അധിനിവേശ കശ്മീരില്‍ നിന്ന് പാക്ക് സേന റിക്രൂട്ട് ചെയ്ത നൂറ് കണക്കിന് കാലാള്‍ഭടന്മാര്‍ കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു. യുദ്ധത്തിലെ തോല്‍വിയുടെ ആഴം മറച്ചുവയ്ക്കാനുള്ള ബദ്ധപ്പാടില്‍ പാക്കിസ്ഥാന്‍ ഇന്ന് വരെ അവരുടെ മരണസംഖ്യ വെളിപ്പെടുത്തിയിട്ടില്ല.