സ്ത്രീകളെ വഞ്ചിച്ചുവെന്ന ആരോപണം ശരിയാണ്; കുറ്റസമ്മതം നടത്തി പാക്ക് ക്രിക്കറ്റ് താരം

പ്രണയം നടിച്ച് സത്രീകളെ വഞ്ചിച്ചുവെന്ന ആരോപണം ശരിയെന്ന് സമ്മതിച്ച് പാക്ക് ക്രിക്കറ്റ് താരം. സംഭവവുമായി ബന്ധപ്പെട്ട് ഇമാമുല്‍ ഹഖ് ക്രിക്കറ്റ് ബോര്‍ഡിനോട് മാപ്പ് അപേക്ഷിച്ചു. പിസിബി മാനേജിംഗ് ഡയറക്ടര്‍ വസീം ഖാന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അബദ്ധത്തില്‍ സംഭവിച്ചു പോയതാണെന്ന് ഇമാം പറഞ്ഞുവെന്നാണ് വസീം ഖാന്റെ വെളിപ്പെടുത്തല്‍.

”അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം അദ്ദേഹത്തിന്റെ കാര്യമാണ്. എങ്കിലും അച്ചടക്കത്തിലും സാന്മാര്‍ഗിക കാര്യങ്ങളിലും ഞങ്ങളുടെ കളിക്കാര്‍ ഉയര്‍ന്ന നിലവാരം കാണിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. കാര്യം പുറത്തായത് തെറ്റിദ്ധാരണ കൊണ്ടാണെന്നാണ് ഇമാം പറഞ്ഞത്. ഇത്തരം കാര്യങ്ങളെ ബോര്‍ഡ് ഗൗരവത്തോടെയാണ് ബോര്‍ഡ് കാണുന്നത്. ഇത്തരം കാര്യങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്നാണ് വിശ്വാസം.”- വസീം ഖാന്‍ പറഞ്ഞു.

നേരത്തെ അമാന്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നായിരുന്നു ഇമാമുല്‍ ഹഖിനെതിരെ ആരോപണങ്ങളുയര്‍ത്തുന്ന വാട്‌സപ്പ് ചാറ്റ് സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തു വന്നത്. പല സ്ത്രീകളുമായും ഇമാമിന് ബന്ധമുണ്ടെന്നും അവരെ പ്രണയം നടിച്ച് വഞ്ചിക്കുകയാണെന്നുമാണ് ചാറ്റുകളില്‍ സൂചിപ്പിക്കുന്നത്. ഏഴോ എട്ടോ സ്ത്രീകളുമായി ഇമാമുല്‍ ഹഖിനു ബന്ധമുണ്ടെന്നാണ് ട്വിറ്റര്‍ ഉപയോക്യ്താവ് ആരോപിക്കുന്നത്. താന്‍ സിംഗിളാണെന്ന് അവരോടൊക്കെ ഇമാം പറയുകയും അവരെയൊക്കെ പ്രണയം നടിച്ച് വഞ്ചിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ട്വീറ്റില്‍ പറയുന്നു. ആദ്യത്തെ യുവതിയുമായുള്ള ചാറ്റ് എന്ന വിശേഷനത്തോടെ വാട്‌സപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top