ഇസ്ലാമാബാദ്: ഇന്ത്യ അതിർത്തിയിൽ വെടിവയ്പ് നടത്തുന്നതായി ആരോപിച്ച് ഇന്ത്യൻ ഡപ്യൂട്ടി ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ വിളിച്ചുവരുത്തി. ഇന്ത്യൻ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് ഇന്ത്യൻ ഡപ്യൂട്ടി ഹൈക്കമ്മീഷണർ ജെ.പി സിംഗിനെ പാക്കിസ്ഥാൻ വിളിച്ചുവരുത്തിയത്.
അതിർത്തിയിൽ പാക് അധിനിവേശ കാഷ്മീരിൽ ഇന്ത്യ വെടിനിർത്തൽ കരാർ ലംഘിച്ച് വെടിവയ്പ് നടത്തുകയാണെന്നാണ് പാക്കിസ്ഥാന്റെ ആരോപണം. ടൻഡാർ, സബസ്കോട്ട്, ഖുറാത്ത, ബരോൺ, ബഗ്സർ, ഖഞ്ജർ എന്നിവിടങ്ങളിലും ഇന്ത്യ വെടിവയ്പ് നടത്തുന്നുവെന്നും പാക്കിസ്ഥാന് ആരോപിച്ചു.
അതേസമയം ജമ്മുകാഷ്മീർ സർക്കാർ വ്യാഴാഴ്ച നിയന്ത്രണരേഖയിൽ രജൗരി ജില്ലയിലെ സ്കൂളുകൾ അടച്ചു. സിവിലിയൻ പ്രദേശത്ത് പ്രകോപനമില്ലാതെ പാക് പട്ടാളം നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു സ്ത്രീ മരിച്ചതിനെ തുടർന്നാണ് നടപടി. പാക് ഷെല്ലിംഗിൽ അക്തർബി എന്ന 35 കാരിയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഹനീഫിനു പരിക്കേറ്റു.
ഇന്ത്യൻ സേനാ പോസ്റ്റുകൾക്കു നേരെ ബുധനാഴ്ച രാത്രി മണി മുതൽ പാക് സൈന്യം ചെറിയ യന്ത്രത്തോക്കുകൾ ഉപയോഗിച്ചു വെടിയുതിർക്കുകയായിരുന്നെന്ന് പ്രതിരോധവക്താവ് അറിയിച്ചു.