പാക്കിസ്ഥാന്‍ അടങ്ങുന്നില്ല; തുടര്‍ച്ചയായ മൂന്നാം ദിവസവും അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍, മൂന്നു മരണം

Indian army

ശ്രീനഗര്‍: തുടര്‍ച്ചയായ മൂന്നാം ദിവസവും അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. കൃഷ്ണഗാട്ടിയിലുണ്ടായ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഒരു സൈനികനും രണ്ടു ഗ്രാമവാസികളുമാണു മരിച്ചത്. ഇരുപത്തിമൂന്നുകാരനായ സിപോയി മന്ദീപ് സിങ്ങാണു മരിച്ച സൈനികന്‍, ബിഎസ്എഫ് ജവാനടക്കം നാലു പേര്‍ക്കു പരുക്കേറ്റിട്ടുമുണ്ട്.

അഖ്‌നൂരിലെ രാജ്യാന്തര അതിര്‍ത്തിയിലാണ് പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയത്. ചെനാബ് നദിക്കരയിലെ ഗ്രാമങ്ങള്‍ക്കു നേരെയാണു പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് വെടിവയ്പ്പു നടത്തിയത്. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഗ്രാമങ്ങള്‍ക്കു നേരെ ആക്രമണം നടത്തി സാധാരണക്കാരെ കൊലപ്പെടുത്താനാണു പാക്ക് ശ്രമമെന്നും സൈന്യം വ്യക്തമാക്കി.

അര്‍ണിയ, രാംഗഡ്, സാംബ, ഹിരാനഗര്‍ സെക്ടറുകള്‍ക്കു നേരെ രാവിലെ അഞ്ചുമണിവരെ വെടിവയ്പ്പു നടന്നിരുന്നു. ആക്രമണം തുടരുന്നതിനിടെ ഒന്‍പതിനായിരത്തിലധികം പേരാണ് ഇവിടെനിന്നു സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറിത്താമസിക്കുന്നത്. ആര്‍എസ് പുര, സാംബ, കത്തുവ മേഖലകളിലെ ക്യാംപുകളില്‍ ആയിരത്തിലധികം പേരാണുള്ളത്. അതിര്‍ത്തിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മൂന്നു ദിവസത്തേക്ക് അടച്ചിരിക്കുകയാണ്.

നേരത്തെ,വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നതില്‍ പാക്കിസ്ഥാന്‍ ഡപ്യൂട്ടി ഹൈക്കമ്മിഷണര്‍ സെയ്ദ് ഹൈദര്‍ ഷായെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. നിരപരാധികളായ നാട്ടുകാര്‍ക്കുനേരെ പാക്ക് സൈനികര്‍ വെടിവയ്പു നടത്തുന്നതിലും ഇന്ത്യ ഉത്കണ്ഠ അറിയിച്ചിട്ടുണ്ട്.

Top