ജാദവ് ചാരൻ, ഭീകരാക്രമണം സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയെന്ന് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ അടുത്ത കാലത്ത് നടന്ന ഭീകരാക്രമണങ്ങള്‍ സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവ് നല്‍കിയതായി പാക്കിസ്ഥാന്‍.

എന്നാല്‍ ജാദവ് നല്‍കിയതെന്നു പറയുന്ന വിവരങ്ങള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്താന്‍ വിദേശകാര്യ വക്താവ് നഫീസ് സക്കറിയ തയ്യാറായില്ല.

ജാദവ് ഇന്ത്യന്‍ ചാരനാണെന്നതിന് ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പാക്ക് അറ്റോര്‍ണി ജനറല്‍ അഷ്താര്‍ ഔസഫും വ്യക്തമാക്കി.

എന്നാല്‍ രാജ്യാന്തര കോടതിയില്‍ മാത്രമേ തെളിവുകള്‍ കൈമാറുകയുള്ളൂ. ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത നടപടി, പാക്കിസ്ഥാന്റെ തോല്‍വിയോ ഇന്ത്യയുടെ വിജയമോ അല്ല. കേസില്‍ പാക്കിസ്ഥാന്റെ വിജയം സുനിശ്ചിതമാണെന്നും ഔസഫ് കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാന്‍ ഇന്ത്യന്‍ ചാരനാണെന്ന് ആരോപിച്ച് തടവിലാക്കിയ ജാദവിനെ പാക്ക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇത് രാജ്യാന്തര കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഈ മാസം 18നാണ് കുല്‍ഭൂഷണ്‍ ജാദവിനെതിരെ പാക്ക് സൈനിക കോടതി വിധിച്ച വധശിക്ഷ രാജ്യാന്തര നീതിന്യായ കോടതി സ്റ്റേ ചെയ്തത്. റോണി ഏബ്രഹാമിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇന്ത്യയുടെയും കുല്‍ഭൂഷണ്‍ ജാദവിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അന്തിമവിധി വരുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്നും പാക്കിസ്ഥാനോടു കോടതി ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യന്‍ നാവികസേനാ മുന്‍ ഓഫിസറായ കുല്‍ഭൂഷന്‍ ജാദവിനെ 2016 മാര്‍ച്ച് മൂന്നിനു ബലൂചിസ്ഥാനില്‍ നിന്ന് അറസ്റ്റ് ചെയ്തുവെന്നാണു പാക്കിസ്ഥാന്‍ അറിയിച്ചത്. ഇന്ത്യയുടെ ചാരസംഘടനയായ ‘റോ’യുടെ ഉദ്യോഗസ്ഥനാണു ജാദവെന്നായിരുന്നു ആരോപണം.

എന്നാല്‍, 2003-ല്‍ നാവികസേനയില്‍ നിന്നു വിരമിച്ച ജാദവ് ഇറാനിലെ ചാഹ്ബഹാറില്‍ വ്യാപാരം ചെയ്തുവരികയായിരുന്നുവെന്നും അദ്ദേഹത്തെ ഇറാനില്‍ നിന്നും തട്ടിക്കൊണ്ടുപോയതാണെന്നുമാണ് ഇന്ത്യ വ്യക്തമാക്കിയത്.

Top