പാക്കിസ്ഥാന്റെ ആണവായുധം സോപ്പ് കുമിള, ഇതൊന്ന് വായിക്കൂ . . .

പാക് ഭീകരാക്രമണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന്‍ ഷാബു പ്രസാദ്. പാക്കിസ്ഥാന്റെ ആണവശേഷി എന്നത് ഒരു സോപ്പുകുമിളയാണ് എന്ന് അദ്ദേഹം തുറന്നടിച്ചു.

ഇന്ത്യയെ വളഞ്ഞു മറ്റൊരു ആണവശക്തി എന്ന ഭീഷണി നിലനിര്‍ത്താനും, പാകിസ്താനിലുള്ള ഇന്ത്യ വിരുദ്ധ വികാരം ആളിക്കത്തിച്ചു നിര്‍ത്താനും ചൈനയും പാക്കിസ്ഥാനും ചേര്‍ന്ന് നടത്തുന്ന ഒരു വന്‍ നാടകത്തിന്റെ ഭാഗമാണ് ഈ കഥയെന്നും ഷാബു പ്രസാദ് ചൂണ്ടിക്കാട്ടുന്നു.

പുല്‍വാമയില്‍ നടന്ന പാക് ഭീകരാക്രമണത്തിനെതിരെ ശക്തമായി പ്രതികരിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് യു.എസ്,സൗദി, ഇറാന്‍,ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് പിന്തുണയറിയിച്ചിരുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

പാക്കിസ്ഥാന്റെ ആണവശേഷി എന്ന സോപ്പുകുമിള..

ആണവശക്തികള്‍, പ്രത്യേകിച്ച് ശത്രുരാജ്യങ്ങള്‍ കര അതിര്‍ത്തി പങ്കിടുന്ന ഒരേയൊരു ഭൂപ്രദേശമാണ് ഭാരതത്തിന്റേത്. 1960കളില്‍ തന്നെ ചൈനയും ഭാരതവും ആണവശേഷി കൈവരിച്ചിരുന്നു.. 1990കളിലാണ് പാക്കിസ്ഥാന്‍ ഈ ശേഷി നേടുന്നത് എന്നാണ് അവകാശപ്പെടുന്നത്..

എന്താണീ ആണവശേഷി എന്നത് മനസ്സിലാക്കേണ്ടതുണ്ട്. രണ്ടു തരത്തിലുള്ള ന്യൂക്ലിയര്‍ റിയാക്ഷനുകള്‍ ആണ് ഉള്ളത്. ന്യൂക്ലിയര്‍ ഫിഷനും ന്യൂക്ലിയര്‍ ഫ്യൂഷനും.. ഭാരമേറിയ ഒരു ന്യൂക്ലിയസ്സിനെ ഒരു ന്യൂട്രോണ്‍ കൊണ്ട് പ്രഹരിക്കുമ്‌ബോള്‍ അത് ഭാരം കുറഞ്ഞ രണ്ട് ന്യൂക്ലിയസ്സുകളായി പിളരുകയും ഒരുഭാഗം താപമായി പുറത്തു വരികയും ചെയ്യും.. ഇത് തുടര്‍ച്ചയായി ഒരു chain reaction ആകുമ്‌ബോള്‍ വലിയൊരു സ്‌ഫോടനം ഉണ്ടാകുന്നു.

ഇതിന്റെ നേരെ വിപരീതമാണ് ഫ്യൂഷന്‍. രണ്ടു ന്യൂക്ലിയസ്സുകളെ വന്‍ താപം കൊണ്ട് ഉരുക്കിച്ചേര്‍ക്കുമ്‌ബോള്‍ ഭാരം കുറഞ്ഞ വേറൊരു ന്യൂക്ലീസ് ഉണ്ടാകുന്നു, ബാക്കിവരുന്ന പിണ്ഡം ഊര്‍ജ്ജമായി പൊട്ടിത്തെറിക്കുന്നു.

ഇതില്‍ ഫിഷന്‍ നിയന്ത്രണവിധേയമാണ്.. പിളര്‍ക്കാനുപയോഗിക്കുന്ന ന്യൂക്ലിയസ്സുകളെ നിയന്ത്രിച്ചാല്‍ മതി. അങ്ങനെയാണ് ആണവ നിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഫ്യൂഷന്‍ നിയന്ത്രിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ അവ ബോംബുകള്‍ ഉണ്ടാക്കാന്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ..

ലോകത്തുള്ള ആണവായുധങ്ങളില്‍ എണ്‍പത് ശതമാനവും ഫിഷന്‍ ബോംബുകളാണ്. ഫ്യൂഷന്‍ അടിസ്ഥാനമായ ഹൈഡ്രജന്‍ ബോംബുകള്‍ അമേരിക്ക, റഷ്യ, ചൈന, ഭാരതം എന്നിവര്‍ക്ക് മാത്രമേ ഉള്ളു. ഇതില്‍ തന്നെ ചൈനയുടെ ഫ്യൂഷന്‍ ശേഷിയെ പറ്റി സംശയവുമാണ്.

ഫിഷന്‍ ബോംബുകളില്‍ രണ്ട് ഇന്ധനമാണ് ഉപയോഗിക്കുക.യുറേനിയം, പ്ലൂട്ടോണിയം എന്നിവയാണ് അത്. ഇതില്‍ യുറേനിയം മാത്രമാണ് പ്രകൃതിയില്‍ നിന്നും ലഭിക്കുന്നത്. ലഭിക്കുന്ന യൂറേനിയം രണ്ട് തരമുണ്ട്, Uranium 238,Uranium 235 എന്നിവയാണിത്. ന്യൂക്ലിയസ്സിന്റെ ഘടനയിലുള്ള വ്യത്യാസമാണ് ഇതിനു കാരണം. പ്രകൃതിയില്‍ നിന്നു ലഭിക്കുന്നതില്‍ 99.07 ശതമാനവും U238 ആണ് 0.93 ശതമാനം മാത്രമാണ് U235.ഇതില്‍ U235 മാത്രമേ ആണവ ബോംബുകളില്‍ ഉപയോഗിക്കാന്‍ കഴിയൂ. എന്നാല്‍ ആണവനിലയങ്ങളില്‍ U238 ഉപയോഗിക്കാം..

അതായത് യുറേനിയം ബോംബുകള്‍ ഉണ്ടാക്കാന്‍ U235 വന്‍ തോതില്‍ ആവശ്യമാണ്. U238ല്‍ നിന്നും U235 വേര്‍തിരിച്ചെടുക്കാന്‍ Uranium enrichement എന്ന പ്രക്രിയയിലൂടെ കടന്നുപോകണം.. അതീവ സങ്കീര്‍ണമായ സാങ്കേതിക വിദ്യയാണിത്..

മറ്റൊരു ഇന്ധനമാണ് പ്ലൂട്ടോണിയം.ഇത് പ്രകൃതിയില്‍ നിന്നും നേരിട്ട് ലഭിക്കുന്നതല്ല. യുറേനിയം ഫിഷന്റെ ബൈപ്രോഡക്ട് ആയി ലഭിക്കുന്നതാണിത്. ആണവനിലയങ്ങളില്‍ ന്യൂട്രോണ്‍ വേഗത നിയന്ത്രിക്കുന്ന ഗ്രാഫൈറ്റ് ദണ്ഡുകളില്‍ ഇവ പറ്റിപ്പിടിച്ചിരിക്കും, അതില്‍ നിന്നും ചുരണ്ടിയെടുത്താണ് പ്ലൂട്ടോണിയം ശേഖരിക്കുന്നത്..

പ്രകൃതിയില്‍ ധാരാളമുള്ള U238ല്‍ നിന്നും നേരിട്ട് കിട്ടുന്നു, enrichement എന്ന പൊല്ലാപ്പൊന്നും വേണ്ട എന്നതുകൊണ്ടാണ് ഫിഷന്‍ ബോംബുകളില്‍ സിംഹഭാഗവും പ്ലൂട്ടോണിയം അടിസ്ഥാനമാക്കിയാകുന്നത്. പക്ഷേ ഇതിനു ആണവനിലയങ്ങളുടെ വലിയ ഒരു ശ്രംഖല, ശേഖരിക്കാനാവശ്യമായ സാങ്കേതികജ്ഞാനം, നല്ലൊരു industrial network ഒക്കെ വേണം..

ഇനി നമുക്ക് പാക്കിസ്ഥാന്റെ അവകാശവാദത്തിലേക്ക് വരാം.ഒന്നാമത് അവരുടെ ആണവ സാങ്കേതികത സ്വന്തമായി വികസിപ്പിച്ചതല്ല, പാശ്ചാത്യരാജ്യങ്ങളിലെ ആണവനിലയങ്ങളില്‍ കുറച്ചുകാലം ജോലി ചെയ്ത പരിചയവും, അവിടുന്ന് കള്ളക്കടത്തി കൊണ്ടുവന്ന ആണവ ഭാഗങ്ങളും ചേര്‍ത്ത് അബ്ദുല്‍ ഖാദിര്‍ ഖാന്‍ എന്ന ഫ്രോഡ് ശാസ്ത്രജ്ഞന്‍ ഉണ്ടാക്കിയെടുത്തതാണ് ഇത്.. അത്യാവശ്യം ചൈനയുടെ സഹായവും. അവര്‍ അവകാശപ്പെട്ടിരുന്നത് അവരുടേത് യുറേനിയം അടിസ്ഥാനമാക്കിയ ബോംബുകള്‍ ആണ് എന്നാണ്.. അവര്‍ക്ക് Uranium enrichement നുള്ള സാങ്കേതികജ്ഞാനമോ പരിചയമോ ഇല്ല.. അതുമല്ല, ഇത്രയധികം യുറേനിയം ലഭിക്കാനുള്ള ഒരു മാര്‍ഗ്ഗവും അവര്‍ക്കില്ല.

പാക്കിസ്ഥാന് ആകയുള്ളത് ഒരു ആണവനിലയം ആണ്. അവകാശപ്പെടുന്ന പോലെ ബോംബുകള്‍ ഉണ്ടാക്കാന്‍ ആവശ്യമായ പ്ലൂട്ടോണിയം അതില്‍ നിന്ന് ലഭിക്കുകയുമില്ല..അതില്‍നിന്നും നാലോ അഞ്ചോ ബോംബുണ്ടാക്കാന്‍ ആവശ്യമായ പ്ലൂട്ടോണിയം ലഭിക്കണമെങ്കില്‍ വര്‍ഷങ്ങള്‍ വേണം..

പിന്നെയുള്ള ഒരേയൊരു option ചൈനയുടെ സഹായമാണ്. പാക്കിസ്ഥാനെ ഒരു സാമന്ത രാജ്യം പോലെ, കാര്യം കാണാന്‍ മാത്രം ഉപയോഗിക്കുന്നതിനപ്പുറം വിശ്വസിക്കാന്‍ ചൈന തയ്യാറാകില്ല.. അതുകൊണ്ട് തന്നെ ഒരു പരിധിക്കപ്പുറം ആണവസാമഗ്രികളോ സാങ്കേതികവിദ്യയോ അവര്‍ കൊടുക്കുകയുമില്ല..

1998 മേയില്‍ ആണല്ലോ പൊഖ്റാനില്‍ ഭാരതം തുടര്‍ച്ചയായി അഞ്ച് ആണവപരീക്ഷണങ്ങള്‍ നടത്തിയത്. തുടര്‍ന്ന് രണ്ടാഴ്ചക്കകം ഛഗായ് കുന്നുകളില്‍ പാക്കിസ്ഥാനും ആണവപരീക്ഷണം നടത്തിയതായി പ്രഖ്യാപിച്ചു.. ഈ അവകാശവാദം സംശയാസ്പദമാണ്..

കാരണം, ഒരു ഭൂഗര്‍ഭ ആണവപരീക്ഷണം നടത്താന്‍ മാസങ്ങളുടെ തയ്യാറെടുപ്പ് ആവശ്യമാണ്. ആയിരം മീറ്ററോളം നീളുന്ന ഷാഫ്റ്റുകള്‍ കുഴിക്കണം, ആണവ ഇന്ധനം കൊണ്ടുവരണം, നൂറുകണക്കിന് ആള്‍ക്കാരുടെ മനുഷ്യാധ്വാനം വേണം.. ഇതെല്ലാം അതീവ രഹസ്യമായി ചെയ്യുകയും വേണം. ഇതെല്ലാം കേവലം രണ്ടാഴ്ച കൊണ്ട് നടക്കുക എന്നത് അസാധ്യമാണ്. മാത്രവുമല്ല, അന്ന് ഭൂകമ്ബമാപിനികളില്‍ രേഖപ്പെടുത്തിയ സീസ്മിക് റീഡിങ്ങുകള്‍ ഒരു ആണവസ്‌ഫോടനത്തിന്റെ ഫലമായി ഉണ്ടാകേണ്ടതിന്റെ അത്രയും ഇല്ലായിരുന്നു..

ഇതില്‍ നിന്നെല്ലാം കൂട്ടിവായിക്കാവുന്ന കാര്യം, പാക്കിസ്ഥാന്റെ ആണവശേഷി എന്നത് ഒരു സോപ്പുകുമിളയാണ് എന്നതാണ്. ഇന്ത്യയെ വളഞ്ഞു മറ്റൊരു ആണവശക്തി എന്ന ഭീഷണി നിലനിര്‍ത്താനും, പാകിസ്താനിലുള്ള ഇന്ത്യ വിരുദ്ധ വികാരം ആളിക്കത്തിച്ചു നിര്‍ത്താനും ചൈനയും പാക്കിസ്ഥാനും ചേര്‍ന്ന് നടത്തുന്ന ഒരു വന്‍ നാടകത്തിന്റെ ഭാഗമാണ് ഈ കഥ എന്ന് കരുതാനാണ് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ വെച്ച് നോക്കുമ്‌ബോള്‍ തോന്നുന്നത്.

Top