മോദിയെ കൊല്ലാൻ ചാവേറാകും; വധഭീഷണിയുമായി വീണ്ടും പാക് പോപ്പ് ​ഗായിക

ലാഹോര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി മുഴക്കി പാകിസ്ഥാന്‍ പോപ്പ് ഗായിക റാബി പിര്‍സാദ വീണ്ടും രംഗത്ത്. പ്രതീകാത്മകമായി സൂയിസൈഡ് ബോംബ് ബെല്‍റ്റ് ധരിച്ചിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത റാബി പിര്‍സാദ പ്രധാനമന്ത്രിയെ ഹിറ്റ്‌ലര്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ‘കാശ്മീരി കി ബേട്ടി ‘എന്ന ഹാഷ് ടാഗും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

റാബിയുടെ ട്വീറ്റ് വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനവും പരിഹാസവുമാണ് റാബി ഏറ്റു വാങ്ങുന്നത്.

പാകിസ്ഥാന്റെ പരമ്പരാഗത വസ്ത്രത്തില്‍ കാണാന്‍ കൊള്ളാം, സൂയിസൈഡ് ബോബ് ബെല്‍റ്റ് ധരിച്ചുള്ള വസ്ത്രം പാകിസ്ഥാന്റെ ദേശീയ വസ്ത്രമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്, സൂയിസൈഡ് ബോബ് ബെല്‍റ്റ് പൊട്ടുമോ എന്ന് നോക്കാനായി ഒരു ഡമോ കാണിക്കാമോ എന്നിങ്ങനെ നിരവധി പരിഹാസരൂപേണയുള്ള കമന്റുകളാണ് ട്വീറ്റിന് താഴെ വന്നിരിക്കുന്നത്.

പാകിസ്ഥാനില്‍ നിന്നുള്ള സോഷ്യല്‍മീഡിയ ഉപയോക്താക്കളും റാബിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ലാഹോര്‍ സ്വദേശിയായ റാബിയുടെ ഇത്തരം പോസ്റ്റുകള്‍ ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ പ്രതിച്ഛായ തകരുന്നതിന് കാരണമാകുമെന്നാണ് പാകിസ്ഥാനില്‍നിന്നുള്ളവരുടെ പ്രധാന വിമര്‍ശനം. പ്രതിഷേധം ശക്തമായതോടെ റാബി ട്വീറ്റ് പിന്‍വലിച്ചു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് റാബി പിര്‍സാദ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സെപ്തംബറില്‍ മോദിയെയും ഇന്ത്യന്‍ ജനങ്ങളെയും ഭീഷണിപ്പെടുത്തി സംഗീത വീഡിയോ തയാറാക്കി റാബി രംഗത്തെത്തിയിരുന്നു. മുതലകളുടെയും പാമ്പുകളുടെയും നടുവിലിരുന്ന് ഗാനമാലപിക്കുന്ന വീഡിയോ ആയിരുന്നു റാബി പങ്കുവച്ചിരുന്നത്.

Top