സഹായങ്ങള്‍ പിന്‍വലിച്ച് പാഠം പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച അമേരിക്കയ്ക്ക് കൊട്ടുകൊടുത്ത് പാക്ക്‌

pak-america

ഇസ്‌ലാമാബാദ്: സഹായങ്ങള്‍ പിന്‍വലിച്ച് പാഠം പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച അമേരിക്കയ്ക്ക് കൊട്ടുകൊടുത്ത് പാക്കിസ്ഥാന്‍. അമേരിക്കയുമായുള്ള രഹസ്യന്വേഷണ സൈനിക സഹകരണം പാക്കിസ്ഥാന്‍ താത്കാലികമായി അവസാനിപ്പിച്ചു. പാക്കിസ്ഥാനുള്ള സൈനിക സഹായം അമേരിക്ക കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക്ക് തീരുമാനം. പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖുറം ദസ്തഗിറാണ് ഇക്കാര്യം അറിയിച്ചത്.

ഭീകരതയ്‌ക്കെതിരായ യുദ്ധത്തില്‍ പാക്കിസ്ഥാന്‍ ഉത്തരവാദിത്വം നിറവേറ്റുകയും സമാധാനം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്യുമെന്ന് പാക് സര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചു.

ഭീകരത ഇല്ലാതാക്കുന്നതിന് രാജ്യം ശക്തമായ സമീപനം സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പാകിസ്ഥാന് നല്‍കി വരുന്ന സഹായം മരവിപ്പിച്ചിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം അമേരിക്ക വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാനുള്ള സഹായം താത്ക്കാലികമായി മാത്രമാണ് ഇല്ലാതാക്കുന്നതെന്നും, അവര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായാല്‍ ഭാവിയില്‍ സഹകരിക്കാന്‍ സാധിക്കുമെന്നും യു.എസ്.അണ്ടര്‍ സെക്രട്ടറി സ്റ്റീവ് ഗോള്‍ഡ്‌സണ്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

പാക്കിസ്ഥാന് 15 വര്‍ഷങ്ങളിലായി 3300 കോടി ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കിയത് വിഡ്ഢിത്തരമായിരുന്നുവെന്നും ചതിയും വഞ്ചനയുമാണ് അമേരിക്കയ്ക്ക് തിരികെ ലഭിച്ചതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതുവര്‍ഷ ദിനത്തില്‍ ട്വീറ്റ് ചെയ്തിരുന്നു.

Top