പാക്ക് സൈനിക ഉദ്യോഗസ്ഥനെ ഇന്ത്യ ബന്ദിയാക്കിയെന്ന് പാക്കിസ്ഥാൻ

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ വഴിത്തിരിവൊരുക്കി പുതിയ ആരോപണവുമായി പാകിസ്താന്‍ രംഗത്ത്.

പാക് സൈനിക ഉദ്യോഗസ്ഥനെ ഇന്ത്യ ബന്ദിയാക്കിയെന്ന അരോപണമാണ് പാകിസ്ഥാന്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്. ലഫ്. കേണല്‍ മുഹമ്മദ് ഹബീബ് സാഹിറിനെ നേപ്പാളില്‍നിന്ന് കാണാതായെന്നും ഇന്ത്യയാണ് ഇതിനു പിന്നിലെന്നുമാണ് ആരോപണം.

കുല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കുന്നതിന് വഴിയൊരുക്കാനാണ് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ (RAW) നേതൃത്വത്തില്‍ ഏപ്രില്‍ ആറിന് സൈനികനെ തട്ടിക്കൊണ്ടുപോയതെന്നാണ് പാകിസ്ഥാന്‍ പറയുന്നത്‌.

ഹബീബിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പാകിസ്താന്‍ ഇന്ത്യയ്ക്ക് കത്തെഴുതിയിരുന്നു. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ നേരത്തെ ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും ആദ്യമായാണ് പാകിസ്താന്‍ ഔദ്യോഗികമായി ഇത്തരമൊരു ആരോപണമുന്നയിക്കുന്നത്. ഹബീബ് സാഹിര്‍ ഇപ്പോള്‍ റോയുടെ പിടിയിലുണ്ടെന്ന കാര്യം തങ്ങള്‍ സ്ഥിരീകരിച്ചതായും പാകിസ്താന്‍ അവകാശപ്പെടുന്നു.

ഹബീബ് അപ്രത്യക്ഷനായതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയാണെന്ന് നേപ്പാള്‍ എംബസി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഹബീബിന കണ്ടെത്തുന്നതിന് നേപ്പാള്‍ വിദേശകാര്യ മന്ത്രാലയത്തോട് പാകിസ്താന്‍ നേരത്തെ സഹായം അഭ്യര്‍ഥിച്ചിരുന്നു.

പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്റെ മോചനത്തിനായി അന്താരാഷ്ട്ര കോടതിയില്‍ കേസ് നിലനില്‍ക്കെ, ഇന്ത്യയ്‌ക്കെതിരായി ഹബീബിന്റെ തിരോധാനം ഉയര്‍ത്തിക്കൊണ്ടുവരാനാണ് പാകിസ്താന്‍ ശ്രമിക്കുന്നതെന്നാണ് സൂചന.

പാക് ചാരസംഘടനയായ ഐഎസ്‌ഐയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹബീബിനെ ലുംബിനിയില്‍നിന്നാണ് കാണാതായത്.

Top