അഫ്ഗാനിസ്ഥാനെ പരാജയപെടുത്തി പാക്കിസ്ഥാന്‍; സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി

ലീഡ്‌സ്: അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ പാക്കിസ്ഥാന് ജയം. മൂന്ന് വിക്കറ്റിനാണ് അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചത്. ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 227 റണ്‍സ് മറുപടി ബാറ്റിങ്ങില്‍ രണ്ടു പന്ത് ബാക്കി നില്‍ക്കെ മറികടന്നു. 49.4 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് സ്വന്തമാക്കി.

അവസാന ഓവറുകളില്‍ മികച്ച പോരാട്ടത്തിലൂടെ ഇമാദ് വസീമാണ്(പുറത്താവാതെ 49 ) പാക്കിസ്ഥാനെ ജയത്തിലെത്തിച്ചത്. മാം ഉള്‍ ഹഖ്(36), ബാബര്‍ അസം(45), മുഹമ്മദ് ഹഫീസ്(19), ഹാരിസ് സൊഹൈല്‍(27), സര്‍ഫ്രാസ് അഹമ്മദ്(18), ഷദാബ് ഖാന്‍(11) എന്നിവരാണ് പുറത്തായ പാക് താരങ്ങള്‍. വഹാബ് റിയാസ്(15) ഇമാദ് വസീമിനൊപ്പം പുറത്താവാതെ നിന്നു.

ഈ ജയത്തോടെ പാക്കിസ്ഥാന്‍ സെമി സാധ്യതകള്‍ നില നിര്‍ത്തി. എട്ട് കളിയില്‍ ഒന്‍പത് പോയിന്റുമായി ഇംഗ്ലണ്ടിലെ പിന്നിലാക്കി നാലാം സ്ഥാനം പാക്കിസ്ഥാന്‍ സ്വന്തമാക്കി. ഒരു ജയം പോലും നേടാനാകാതെ അവസാന സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍.

Top