ഏകദിന ലോകകപ്പ് : അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍

ചെന്നൈ: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്. ചെന്നൈ, എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാനെ അഫ്ഗാന്‍ സ്പിന്നര്‍ നിയന്ത്രിച്ച് നിര്‍ത്തുകയായിരുന്നു. നൂര്‍ അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. 74 റണ്‍സ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് ടോപ് സ്‌കോറര്‍. അബ്ദുള്ള ഷെഫീഖ് (58) തിളങ്ങി. ഷദാബ് ഖാന്‍ (40), ഇഫ്തിഖര്‍ അഹമ്മദ് (40) എന്നിവരുടെ സംഭാവന നിര്‍ണായകമായി.

ഭേദപ്പെട്ട തുടക്കാണ് പാകിസ്ഥാന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഷെഫീഖ് – ഇമാം ഉള്‍ (17) സഖ്യം 56 റണ്‍സ് ചേര്‍ത്തു. എന്നാല്‍ ഇമാമിനെ പുറത്താക്കി അസ്മതുള്ള ഒമര്‍സായ് അഫ്ഗാന് ബ്രേക്ക് ത്രൂ നല്‍കി. മൂന്നാം വിക്കറ്റില്‍ ബാബറിനൊപ്പം 54 റണ്‍സ് കൂടി ചേര്‍ത്ത് ഷെഫീഖും കൂടാരം കയറി. നൂറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുമ്പോള്‍ ഷെഫീഖ് രണ്ട് സിക്‌സും അഞ്ച് ഫോറും നേടിയിരുന്നു. നാലാമനായെത്തിയ മുഹമ്മദ് റിസ്‌വാന്‍ (8) നിരാശപ്പെടുത്തി. സൗദ് ഷക്കീലിനും (25) കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. സെഞ്ചുറി നേടുമെന്ന തോന്നിച്ച ബാബറിനെ നൂര്‍ മടക്കി. 92 പന്തുകള്‍ നേരിട്ട ബാബര്‍ ഒരു സിക്‌സും നാല് ഫോറും നേടി. ഇതോടെ പാകിസ്ഥാന്‍ 41.5 ഓവറില്‍ അഞ്ചിന് 206 എന്ന നിലയിലായി.

എന്നാല്‍ ഷദാബ് – ഇഫ്തിഖര്‍ സഖ്യത്തിന്റെ പോരാട്ടം ഭേദപ്പെട്ട പാകിസ്ഥാനെ സ്‌കോറിലേക്ക്. ഇരുവരും 73 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 27 പന്തുകള്‍ നേരിട്ട ഇഫ്തിഖര്‍ നാല് സിക്‌സും രണ്ട് ഫോറും നേടി. ഷദാബിന്റെ അക്കൗണ്ടില്‍ ഓരോ സിക്‌സും ഫോറുമുണ്ടായിരുന്നു. അവസാന പന്തില്‍ ഷദാബും മടങ്ങി. ഷഹീന്‍ അഫ്രീദി (3) പുറത്താവാതെ നിന്നു. നൂര്‍ അഹമ്മദിന് പുറമെ നവീന്‍ ഉള്‍ ഹഖ് രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

പാകിസ്ഥാന്‍: അബ്ദുള്ള ഷെഫീഖ്, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, സൗദ് ഷക്കീല്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഉമാമ മിര്‍, ഷഹീന്‍ അഫ്രീദി, ഹസന്‍ അലി, ഹാരിസ് റൗഫ്.

അഫ്ഗാനിസ്ഥാന്‍: റഹ്മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, റഹ്മത്ത് ഷാ, ഹഷ്മതുള്ള ഷാഹിദി, അസ്മതുള്ള ഒമര്‍സായ്, ഇക്രം അലിഖില്‍, മുഹമ്മദ് നബി, റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, നവീന്‍ ഉള്‍ ഹഖ്, നൂര്‍ അഹമ്മദ്.

Top