പാക് അധിനിവേശ കാശ്മീരില്‍ ഉടന്‍ ത്രിവര്‍ണപതാക പാറും; ഷാഹിദ് അഫ്രീദിക്ക് ചുട്ട മറുപടി

ലക്‌നൗ: പാക്ക് അധിനിവേശ കശ്മീരില്‍ ഉടന്‍ തന്നെ ഇന്ത്യയുടെ ത്രിവര്‍ണ പതാക പാറുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല. കശ്മീര്‍ വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്കു മറുപടിയായാണ് യുപി മന്ത്രി പ്രതികരിച്ചത്.

‘അടുത്ത് തന്നെ പിഒകെ ഇന്ത്യയുടെ ഭാഗമാകും. ദേശീയ പതാകയും അവിടെ ഉയരും, രാജ്യത്തിനെതിരെ തോക്കു ചൂണ്ടുന്നവരെയെല്ലാം ഇന്ത്യന്‍ സൈന്യം ഇല്ലാതാക്കും. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ നരേന്ദ്ര മോദി സര്‍ക്കാരാണ് ഇതെന്ന് ഷാഹിദ് അഫ്രീദിയെപ്പോലുള്ളവര്‍ ഓര്‍ക്കണമെന്നും’ ശുക്ല വ്യക്തമാക്കി.

‘പഴയതുപോലെ പാക്കിസ്ഥാന്‍ ഭൂപടം ചുരുങ്ങുന്ന സമയം വരികയാണ്. അഫ്രീദിയെപ്പോലൊരാളില്‍നിന്ന് മര്യാദ പ്രതീക്ഷിക്കുന്നില്ലെന്നും’ യുപി മന്ത്രി പ്രതികരിച്ചു.

അടുത്തിടെ പാക്ക് അധീന കശ്മീര്‍ സന്ദര്‍ശിച്ച അവസരത്തിലാണ് ഷാഹിദ് അഫ്രീദി ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്തിയത്. ‘ഇന്ന് ഞാന്‍ നിങ്ങളുടെ സുന്ദരമായ ഗ്രാമത്തിലെത്തിയിരിക്കുന്നു. നിങ്ങളെ സന്ദര്‍ശിക്കണമെന്നു ദീര്‍ഘനാളായി ആഗ്രഹിക്കുന്നതാണ്. ഇന്ന് ഈ ലോകം ഒരു വലിയ രോഗത്തിന്റെ പിടിയിലാണ്. പക്ഷേ, അതിലും വലിയ രോഗം മോദിയുടെ മനസ്സിലാണ്. പാക്കിസ്ഥാന്റെ ആകെ സൈനിക ബലമായ ഏഴു ലക്ഷം സൈനികരെയാണ് മോദി കശ്മീരില്‍ മാത്രം വിന്യസിച്ചിരിക്കുന്നത്’ അഫ്രീദി പറഞ്ഞു.

ഇന്ത്യയിലെ കശ്മീരികളും പാക്കിസ്ഥാന്‍ സൈന്യത്തെയാണ് പിന്തുണയ്ക്കുന്നതെന്ന് അഫ്രീദി അവകാശപ്പെട്ടിരുന്നു. എന്നാല്‍ അഫ്രീദിയുടെ വാക്കുകള്‍ക്കു മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു.

Top