അഫ്ഗാന്‍ പൗരന്മാര്‍ അടക്കമുള്ള അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാന്‍ പാകിസ്താന്‍

ഇസ്ലാമാബാദ്: അനധികൃത കുടിയേറ്റക്കാരെ നവംബര്‍ ഒന്ന് മുതല്‍ രാജ്യത്തുനിന്ന് പുറത്താക്കാന്‍ പാകിസ്താന്‍. സ്വയം പുറത്ത് പോകാന്‍ സര്‍ക്കാര്‍ അനുവദിച്ച സമയം ചൊവ്വാഴ്ച അവസാനിച്ചിരുന്നു. അതിനിടെയാണ് അനധികൃതമായി തുടരുന്നവരെ പുറത്താക്കുന്നകാര്യം പാക് ആഭ്യന്തരമന്ത്രി സര്‍ഫറാസ് ബുഗ്തി പറഞ്ഞത്.

‘നവംബര്‍ ഒന്നിന് ശേഷം രാജ്യത്തെ അനധികൃ താമസക്കാരെ ഘട്ടംഘട്ടമായി പുറത്താക്കും. പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുക. ഡിവിഷന്‍, ജില്ലാതലങ്ങളില്‍ ഇതിനായുള്ള കമ്മിറ്റികള്‍ രൂപവത്കരിച്ചുകഴിഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 20,000-ത്തിലേറെ അനധികൃത കുടിയേറ്റക്കാര്‍ പാകിസ്താന്‍ വിട്ടു.’ -സര്‍ഫറാസ് ബുഗ്തി പറഞ്ഞു.

മതിയായ യാത്രാരേഖകളില്ലാത്തവരെയാണ് ആദ്യഘട്ടത്തില്‍ പുറത്താക്കുക. വര്‍ഷങ്ങളായി പാകിസ്താനില്‍ കഴിയുന്ന അനധികൃത കുടിയേറ്റക്കാരെ നവംബര്‍ ഒന്നിന് ശേഷം താല്‍ക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇവര്‍ക്ക് എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുമെന്നും ബുഗ്തി പറഞ്ഞു.

പാകിസ്താനിലെ ഇടക്കാല സര്‍ക്കാറിന്റെ തീരുമാനം ഏറ്റവും കൂടുതലായി ബാധിക്കുക അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള കുടിയേറ്റക്കാരെയാണ്. 17 ലക്ഷത്തോളം അഫ്ഗാന്‍ കുടിയേറ്റക്കാരാണ് പാകിസ്താനിലുള്ളതെന്നാണ് കണക്ക്. 1979-ലെ സോവിയറ്റ് അധിനിവേശത്തിന് ശേഷം നാല് പതിറ്റാണ്ടായി അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ പാകിസ്താനിലാണ് കഴിയുന്നത്.

Top