കുല്‍‌ഭൂഷണ്‍ ജാദവ് കേസില്‍ പാകിസ്ഥാന്റെ വാദങ്ങള്‍ക്ക് ഇന്ത്യ ഇന്ന് മറുപടി നല്‍കും

ഇസ്ലാമാബാദ് : കുല്‍ഭൂഷണ്‍ ജാദവ് കേസിലെ പാകിസ്ഥാന്റെ വാദങ്ങള്‍ക്ക് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യ ഇന്ന് മറുപടി നല്‍കും. കേസില്‍ അന്തിമ വാദത്തിലെ ഇന്ത്യയുടെ രണ്ടാം ഘട്ടമാണ് ഇന്ന് നടക്കുക.

കുല്‍ഭൂഷണ്‍ ഇന്ത്യന്‍ ചാരനാണെന്നും വെറുതെ വിടാനാകില്ലെന്നും തെളിവുകളും വിചാരണയും സുതാര്യമാണെന്നും പാകിസ്ഥാന്‍ ആവര്‍ത്തിച്ചിരുന്നു. ബലൂചിസ്ഥാന്‍ അക്രമിക്കലായിരുന്നു ലക്ഷ്യം. നിയമ വിരുദ്ധമായി പാകിസ്ഥാനിലെത്തിയെന്നും വ്യാജ പാസ്‌പോര്‍ട്ടുമായി 17 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്നുമാണ് പാക് വാദം .

എന്നാല്‍ 13 തവണ ആവിശ്യപ്പെട്ടിട്ടും കുല്‍ഭൂഷണ് നയതന്ത്ര ഉദ്യോഗസ്ഥ സഹായം പാകിസ്ഥാന്‍ നിരസിച്ചു എന്ന് ഇന്ത്യയുടെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാദത്തിന്റെ ആദ്യ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം കേസിന്റെ വാദം നീട്ടിവെക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം അന്താരാഷ്ട്ര നീതിന്യായ കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു.

ബഞ്ചിലെ പാക്-അഡ്ഹോക് ജഡ്ജിയുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയായിരുന്നു പാകിസ്ഥാന്റെ ആവശ്യം. കേസ് പരിഗണിക്കുന്ന ബെഞ്ചിലെ അഡ്ഹോക് ജഡ്ജിനെ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുതിയ ജഡ്ജി സത്യപ്രതിജ്ഞ ചെയ്യും വരെ വാദം കേള്‍ക്കല്‍ നീട്ടണമെന്ന് പാക് അറ്റോര്‍ണി ജനറല്‍ അന്‍വര്‍ മന്‍സൂര്‍ഖാന്‍ ആണ് ചൂണ്ടിക്കാട്ടിയത.

ചാരവൃത്തി ആരോപിച്ച് കുല്‍ ഭൂഷണ്‍ 2017 ഏപ്രിലിലാണ് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്.

Top