പാക്കിസ്ഥാനെതിരെ പുതിയ ചരിത്രം കുറിച്ച് രോഹിത് ശര്‍മ-ശിഖര്‍ ധവാന്‍ സഖ്യം

ദുബായ്: പാക്കിസ്ഥാനെതിരെ പുതിയ ചരിത്രം കുറിച്ച് രാഹിത് ശര്‍മ-ശിഖര്‍ ധവാന്‍ സഖ്യം. ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഓപ്പണിങ്ങ് വിക്കറ്റില്‍ 210 റണ്‍സടിച്ചാണ് പുതിയ ചരിത്രം കുറിച്ചത്.

ഏകദിന ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ്ങ് കൂട്ടുകെട്ടാണിത്. 1998ല്‍ സച്ചിനും ഗാംഗുലിയും ചേര്‍ന്ന് അടിച്ചെടുത്ത 159 റണ്‍സായിരുന്നു ഇതിനു മുമ്പ് പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണിങ്ങ് കൂട്ടുകെട്ട്.

ഇതിന് പുറമെ റണ്‍സ് പിന്തുടരുമ്പോള്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ്ങ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡും ധവാനും രോഹിത്തും ചേര്‍ന്ന് സ്വന്തമാക്കി. 2009 ന്യൂസിലന്‍ഡിനെതിരെ സെവാഗും ഗംഭീറും ചേര്‍ന്ന് നേടിയ 201 റണ്‍സായിരുന്നു റണ്‍സ് പിന്തുടരുമ്പോഴുള്ള ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ്ങ് കൂട്ടുകെട്ട്.

പാക്കിസ്ഥാനെതിരെ ഇത് മൂന്നാം വണയാണ് ഇന്ത്യയുടെ രണ്ട് ബാറ്റ്‌സ്മാന്‍മാര്‍ ഒരേസമയം സെഞ്ചുറി നേടുന്നത്. 1996ല്‍ സച്ചിനും സിദ്ദുവും 2005ല്‍ ദ്രാവിഡും സെവാഗുമാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യക്കാര്‍. സെഞ്ചുറി കൂട്ടുകെട്ടുകളുടെ എണ്ണത്തില്‍ ധവാന്‍-രോഹിത് സഖ്യത്തിന് എക്കാലത്തെയും മികച്ച ഓപ്പണിങ്ങ് സഖ്യങ്ങളില്‍ നാലാം സ്ഥാനത്താണിപ്പോള്‍. 13 സെഞ്ചുറി കൂട്ടുകെട്ടുകളാണ് രോഹിത്തിന്റെയും ധവാന്റെയും പേരിലുള്ളത്. സച്ചിന്‍ ഗാംഗുലി(21), ഗില്‍ക്രിസ്റ്റ്‌ഹെയ്ഡന്‍(16), ഗ്രീനിഡ്ജ്‌ഹെയ്ന്‍സ്(15) എന്നിവരാണ് രോഹിത് ധവാന്‍ സഖ്യത്തിന് മുന്നിലുള്ളത്.

Top