ഇസ്ലാമാബാദ് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ. പാക് വ്യോമപാത വഴി മോദിയുടെ പ്രത്യേക വിമാനത്തിന് കടന്നുപോകാനുള്ള അനുമതി നൽകില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി അറിയിച്ചു.
കാശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം പിന്‍വലിക്കാതെ വ്യോമപാത തുറന്നുനല്‍കില്ലെന്നാണ് പാകിസ്ഥാന്റെ വിശദീകരണം. പാക് വ്യോമപാത ഒഴിവാക്കി ഒമാൻ വഴിയാകും മോദി അമേരിക്കയിലേക്ക് പറക്കുക.
യു.എന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന്റെ യാത്രയ്ക്ക് വേണ്ടിയാണ് ഇന്ത്യ നയതന്ത്ര തലത്തില്‍ അനുമതി തേടിയത്. സെപ്തംബര്‍ 21 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് പോകുന്നത്. ബാലാക്കോട്ട് ആക്രമണത്തിനു പിന്നാലെ അടച്ച പാക് വ്യോമപാത പിന്നീടു തുറന്നെങ്കിലും കാശ്മീരിന്റെ പ്രത്യേകാവകാശം എടുത്തുകളഞ്ഞതില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍ വീണ്ടും അടയ്ക്കുകയായിരുന്നു.
നേരത്തേ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ ഐസ്‍ലൻഡ്, സ്വിറ്റ്‍സർലൻഡ്, സ്ലോവേനിയ – എന്നീ മൂന്ന് രാജ്യങ്ങളിലേക്കുള്ള പര്യടനത്തിനും പാകിസ്ഥാൻ വ്യോമപാത നിഷേധിച്ചിരുന്നു.