നോട്ടു നിരോധനം അല്ല; 2000രൂപ നോട്ടുകളുടെ അച്ചടി അവസാനിപ്പിച്ചതിന് പിന്നില്‍ ഈ തന്ത്രം

ന്യൂഡല്‍ഹി: 2000 രൂപനോട്ടുകളുടെ അച്ചടി നിര്‍ത്തിവെച്ചതോടെ വീണ്ടുമൊരു നോട്ടു നിരോധനം എന്ന പ്രചരണം രാജ്യത്താകമാനം ശക്തമാകുന്നുണ്ട്. എന്നാല്‍ കള്ളപ്പണ ഇടപാടുകള്‍ തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഒരു ദേശിയ മാധ്യമമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

2000 രൂപ നോട്ടിന്റെ പൂഴ്ത്തിവയ്പ് തടയുന്നതിന്റെ ഭാഗമായി ഘട്ടം ഘട്ടമായാണ് നോട്ടിന്റെ അച്ചടി നിര്‍ത്തുന്നതിലേക്ക് റിസര്‍വ് ബാങ്ക് എത്തിച്ചേര്‍ന്നത്. ആദ്യം നോട്ട് അച്ചടിച്ച് ഇറക്കുന്നതില്‍ കുറവ് വരുത്തി. തുടര്‍ന്ന് നോട്ട് അച്ചടിച്ച് ഇറക്കുന്നത് പൂര്‍ണമായി നിര്‍ത്തുകയായിരുന്നു. ഇതിലൂടെ നോട്ടിന്റെ പൂഴ്ത്തിവെയ്പ് തടയാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.യൂറോപ്യന്‍ രാഷ്ട്രങ്ങളിലെല്ലാം പതിവായി സ്വീകരിച്ചുവരുന്ന മാര്‍ഗമാണിതെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ നിതിന്‍ ദേശായി പറയുന്നു.

രാജ്യത്ത് അടുത്തിടെയായി രണ്ടായിരം രൂപ നോട്ടിന്റെ ക്ഷാമം രാജ്യത്ത് അനുഭവപ്പെടുന്നുണ്ട്. എന്തുകൊണ്ട് എടിഎമ്മുകളില്‍ നിന്ന് 2000 രൂപ നോട്ട് ലഭിക്കുന്നില്ല എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായുളള റിസര്‍വ് ബാങ്കിന്റെ തീരുമാനം പുറത്തുവന്നത്.

നോട്ടുനിരോധനത്തിനു പിന്നാലെയാണു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ട് അവതരിപ്പിച്ചത്.2016-17 സാമ്പത്തിക വര്‍ഷം 3,54 കോടി 2000 രൂപ നോട്ടുകളാണ് അച്ചടിച്ചത്. അടുത്ത സാമ്പത്തിക വര്‍ഷം ഇതു 11 കോടി നോട്ടുകളായി അച്ചടി ചുരുക്കി. കഴിഞ്ഞവര്‍ഷം ഇത് 4.6 കോടി രൂപയായും കുറഞ്ഞിരുന്നു

Top