ഗുജറാത്ത് തീരത്തെ പാക് നാവികസേന വെടിവയ്പ്; സ്ഥിരീകരിച്ച് കോസ്റ്റ് ഗാര്‍ഡ്

മുംബൈ: ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെയുള്ള പാക് ആക്രമണം സ്ഥിരീകരിച്ച് തീരസംരക്ഷണ സേന. വെടിവെപ്പില്‍ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു. ബോട്ടിലുണ്ടായിരുന്നവരില്‍ നിന്ന് വിവരം ശേഖരിച്ചു വരികയാണെന്ന് തീരസംരക്ഷണ സേന അറിയിച്ചു.

ഇന്ന് രാവിലെ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിലാണ് സംഭവം നടന്നത്. ഗുജറാത്തിലെ ദ്വാരകയ്ക്കടുത്ത് ഓഖയില്‍ നിന്ന് പോയ ജല്‍പാരിയെന്ന ബോട്ടിന് നേരെയാണ് ആക്രമണം നടന്നത്. ബോട്ടില്‍ ഏഴ് മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ആക്രമണത്തില്‍ ശ്രീധര്‍ എന്നയാള്‍ കൊല്ലപ്പെട്ടു. മറ്റ് ആറ് പേരെയും സുരക്ഷിതമായി കരയില്‍ എത്തിച്ചെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. കരയില്‍ എത്തിച്ച ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

മത്സ്യതൊഴിലാളികള്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ്. സംഭവത്തില്‍ ഗുജറാത്ത് പൊലീസും അന്വഷണം തുടങ്ങി. നേരത്തെയും ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ പാകിസ്ഥാന്‍ വെടിവച്ചിട്ടുണ്ട്. 2015 നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലും പാക് നാവികസേന നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.

Top