ഇമ്രാൻഖാന്റെ പാർട്ടിയെ പാക്കിസ്താൻ നിരോധിച്ചേക്കും

ലാഹോർ: പാക്കിസ്താനിൽ ഇമ്രാൻഖാന്റെ പാർട്ടിയായ പാക്കിസ്താൻ തെഹ്‌രീകെ ഇൻസാഫിനെ (പിടിഐ) നിരോധിച്ചേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ ആലോചിക്കുന്നതായി പാക്കിസ്താൻ ആഭ്യന്തര മന്ത്രി റാണാ സനുവല്ല പറഞ്ഞു.

ഇമ്രാന്റെ വീട്ടിൽ നിന്ന് പൊലീസ് ആയുധങ്ങളും പെട്രോൾ ബോംബുകളും പിടിച്ചെടുത്തെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധിക്കാനുള്ള നീക്കമെന്നും റാണാ സനുവല്ല പറഞ്ഞു. പാക്കിസ്താൻ തെഹ്‌രീകെ ഇൻസാഫിനെ (പിടിഐ) നിരോധിത സംഘടനയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. ഇതിന് വിദഗ്ധരുമായി കൂടിയാലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ലാഹോറിൽ നിന്ന് ഇമ്രാൻ ഖാൻ ഇസ്‌ലാമാബാദിലെ കോടതിയിലേക്ക് പോയപ്പോഴാണ് പൊലീസ് വീട്ടിലെത്തിയത്. ഇമ്രാൻഖാന്റെ വസതിയിൽ നിന്ന് നിരവധി അനുയായികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇമ്രാൻ ഖാന്റെ വസതിയിൽ നിന്ന് ആയുധങ്ങളും പെട്രോൾ ബോംബുകളും മറ്റും കണ്ടെടുത്തിട്ടുണ്ട്, ഇത് തീവ്രവാദ സംഘടനയാണെന്നതിന് പിടിഐക്കെതിരെ കേസെടുക്കാൻ മതിയായ തെളിവാണ്.

പ്രാഥമികമായി ഏതെങ്കിലും കക്ഷിയെ നിരോധിച്ചതായി പ്രഖ്യാപിക്കുന്നത് ഒരു ജുഡീഷ്യൽ പ്രക്രിയയാണ്. എന്നിരുന്നാലും, ഈ വിഷയത്തിൽ ഞങ്ങൾ ഞങ്ങളുടെ നിയമ സംഘവുമായി കൂടിയാലോചിക്കും.-മന്ത്രി കൂട്ടിച്ചേർത്തു.

തന്നെ അറസ്റ്റ് ചെയ്യാനുള്ള പാക്കിസ്താൻ പൊലീസിന്റെ നീക്കം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാ​ഗമാണെന്ന് ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്യാനുള്ള നീക്കം വെറും നാടകമാണെന്നും ഇമ്രാൻ ട്വീറ്റ് ചെയ്തു. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യുന്നതിനെതിരെ പാർട്ടി പ്രവർത്തകരുടെ പ്രതിഷേധ റാലിയുൾപ്പടെയുള്ള നാടകീയ സംഭവങ്ങൾ ലാഹോറിൽ നടന്നതിനിടെയായിരുന്നു ഇമ്രാന്റെ ട്വീറ്റ്.

ഇമ്രാനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാർക്ക് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞിരുന്നു. ലാഹോറിലെ ഇമ്രാന്റെ വസതിയിലേക്കുള്ള വഴി തടഞ്ഞാണ് പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം. ഇവർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. പൊലീസ് പ്രവർത്തിക്കുന്നത് ദുരുദ്ദേശപരമായാണെന്ന് ഇമ്രാൻ അഭിപ്രായപ്പെട്ടു. “യഥാർത്ഥ ഉദ്ദേശ്യം തട്ടിക്കൊണ്ടുപോകലാണ്, കൊലപ്പെടുത്തലാണ്. ഈ അറസ്റ്റ് നീക്കം വെറും നാടകമാണ്. കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോ​ഗിച്ചു, ഇനിയുള്ളത് വെടിവെപ്പാണ്. പൊലീസിന്റേത് ദുരുദ്ദേശ്യമാണെന്ന് വ്യക്തമാണ്”. ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ഇമ്രാൻ കോടതിയിൽ ഹാജരാവുകയും ചെയ്തു.

Top