ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ ഭാര്യക്ക് പാക്കിസ്ഥാന്റെ അനുമതി

ന്യൂഡല്‍ഹി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ ഭാര്യക്ക് പാക്കിസ്ഥാനില്‍ അനുമതി.

മാനുഷിക പരിഗണനയുടെ പേരിലാണ് അനുമതിയെന്നു പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആദ്യമായാണ് കുല്‍ഭൂഷണിന്റെ കുടുംബത്തില്‍പ്പെട്ട ഒരാള്‍ക്ക് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കുന്നത്.

മുമ്പ് ജാദവിന്റെ അമ്മ അവന്തിക ജാദവിനു വീസ അനുവദിക്കണം എന്നാവശ്യപ്പെട്ടിട്ടും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ മുഖം തിരിക്കുകയാണുണ്ടായത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പാക് പ്രവിശ്യയായ ബലൂചിസ്ഥാനിലെ മഷ്‌കലില്‍ നിന്നാണ് ജാദവിനെ പാക്കിസ്ഥാന്‍ പിടികൂടിയത്. റിട്ടയര്‍ ചെയ്തശേഷം ഇറാനിലെ ചബഹര്‍ തുറമുഖപട്ടണത്തില്‍ ചരക്കുഗതാഗത ബിസിനസ് നടത്തിവരികയായിരുന്നു 46 വയസുള്ള ഇദ്ദേഹം.

ഇന്ത്യയുടെ വിദേശചാരസംഘടനയായ റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്)യുടെ ഏജന്റായി ജാദവ് ബലൂചിസ്ഥാനില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു ജാദവ് എന്നാണു പാക് ചാരസംഘടന ഐഎസ്ഐ പറയുന്നത്. മഹാരാഷ്ട്രയിലെ സാംഗ്ളി സ്വദേശിയാണ് ജാദവ്.

കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാക്കിസ്ഥാന്‍ സൈനിക കോടതി വിധി അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ ഉയര്‍ത്തിയ വാദങ്ങളെല്ലാം തള്ളിയാണ് അന്താരാഷ്ട്ര നീതിന്യായ കോടതി വധശിക്ഷ സ്റ്റേ ചെയ്തത്.

Top