മോദിയുടെ അപ്രതീക്ഷിത സന്ദര്‍ശനം; പാക്കിസ്ഥാന് ഇന്ത്യ നല്‍കേണ്ടത് 1.49 ലക്ഷം രൂപ

modinavas

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലാഹോറിലേക്കുള്ള അപ്രതീക്ഷ സന്ദര്‍ശനത്തിന് 1.49 ലക്ഷം രൂപ പിഴ ഈടാക്കി പാക്കിസ്ഥാന്‍. മൂന്നു വര്‍ഷം മുമ്പ് മോദി നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തിനാണ് പാക്കിസ്ഥാന്‍ നടപടി സ്വീകരിച്ചത്.

ഇന്ത്യന്‍ വ്യോമസേനാ വിമാനം പാക്കിസ്ഥാന്റെ വ്യോമപാത ഉപയോഗിച്ചതിനാണ് പാക്കിസ്ഥാന്‍ പണം വാങ്ങിയത്. വ്യോമയാന റൂട്ടിലെ ചട്ടങ്ങള്‍ പ്രകാരമുള്ള നിരക്കാണ് പാക്കിസ്ഥാന്‍ ചോദിച്ചതെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

റഷ്യ, അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങി വരവെ 2015-ലെ ക്രിസ്മസ് ദിനത്തിലാണ് മോദി അപ്രതീക്ഷിതമായി ലാഹോറില്‍ ഇറങ്ങിയത്. കൂടാതെ അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്ക് മോദി നടത്തിയ സന്ദര്‍ശനത്തിലും വ്യോമപാത ഉപയോഗിച്ചിരുന്നുവെന്നാണ് പാക്കിസ്ഥാന്റെ വെളിപ്പെടുത്തല്‍

വ്യോമ സേനയുടെ എയര്‍ ക്രാഫ്റ്റില്‍ പതിനൊന്നു രാജ്യങ്ങളിലാണ് മോദി യാത്ര നടത്തിയത്. നേപ്പാള്‍, ബൂട്ടാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഖത്തര്‍, ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, റഷ്യ, ഇറാന്‍,ഫിജി, സിംഗപൂര്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ബോയിങ് 737 വിമാനമാണ്പ്രധാനമന്ത്രി ഉപയോഗിച്ചതെന്നും വിവരാവകാശരേഖ വ്യക്തമാക്കുന്നു.

2016 മെയ് മാസത്തില്‍ നടത്തിയ ഇറാന്‍ സന്ദര്‍ശനത്തിനും ജൂണ്‍ മാസത്തില്‍ നടത്തിയ ഖത്തര്‍ സന്ദര്‍ശനത്തിനും പാക്ക് വ്യോമപാത ഉപയോഗിച്ചതില്‍ 77,215 രൂപയും 59,215 രൂപയും വീതമാണ് പാക്കിസ്ഥാന്‍ ഇന്ത്യയില്‍ നിന്നും വാങ്ങിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സാമൂഹിക പ്രവര്‍ത്തകനായ ലോകേഷ് ബത്രയാണ് വിവരാവകാശ നിയമപ്രകാരം വിശദാംശങ്ങള്‍ ശേഖരിച്ചത്. 2014-2016 വര്‍ഷത്തിനിടെ 2.89 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ ഇന്ത്യ പാക്കിസ്ഥാന് നല്‍കിയതെന്ന് ലോകേഷ് ബത്രയ്ക്ക് ലഭിച്ച വിവരാവകാശരേഖകള്‍ വ്യക്തമാക്കുന്നു.

Top