ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ വമ്പന്‍ ജയവുമായി പാക്കിസ്ഥാന്‍

ലാഹോര്‍ : ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ വമ്പന്‍ ജയവുമായി പാക്കിസ്ഥാന്‍. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റനാണ് പാക്കിസ്ഥാന്‍ ബംഗ്ലാദേശിനെ തകര്‍ത്തത്. 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 40 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 78 റണ്‍സടിച്ച ഓപ്പണര്‍ ഇമാമുള്‍ ഹഖാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ 63 റണ്‍സടിച്ച് പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ ബാബര്‍ അസം 17 റണ്‍സെടുത്ത് പുറത്തായി. സ്കോര്‍ ബംഗ്ലാദേശ് 38.4 ഓവറില്‍ 193ന് ഓള്‍ ഔട്ട്, പാക്കിസ്ഥാന്‍ 39.3 ഓവറില്‍ 194-3.

194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് ഓപ്പണര്‍മാരായ ഫഖര്‍ സമനും ഇമാമുള്‍ ഹഖും ചേര്‍ന്ന് ഭേദപ്പട്ട തുടക്കം നല്‍കി. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 35 റണ്‍സടിച്ചു. 20 റണ്‍സടിച്ച ഫഖര്‍ സമനെ ഷൊറീഫുള്‍ ഇസ്ലാം പുറത്താക്കിയതിന് പിന്നാലെ ക്രീസിലെത്തിയ ബാബര്‍ അസം ഇമാം ഉള്‍ ഹഖിനൊപ്പം പാക്കിസ്ഥാനെ 50 കടത്തി. പിന്നാലെ ബാബറിനെ(22 പന്തില്‍ 17) ടസ്കിന്‍ അഹമ്മദ് ബൗള്‍ഡാക്കി. മുഹമ്മദ് റിസ്‌വാനും ഇമാം ഉള്‍ ഹഖും ചേര്‍ന്ന് പാക്കിസ്ഥാനെ 150 കട്ടിയശേഷമാണ് വേര്‍ പിരിഞ്ഞത്. സെഞ്ചുറിയിലേക്ക് നീങ്ങിയ ഇമാമിനെ(84 പന്തില്‍ 78)മെഹ്ദി ഹസന്‍ മിറാസ് ബൗള്‍ഡാക്കി. പിന്നീടെത്തി അഗ സല്‍മാന്‍(12*) റിസ്‌വാനൊപ്പം പാക്കിസ്ഥാനെ അനായാസ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് പാക് പേസര്‍മാര്‍ക്ക് മുന്നിലാണ് തകര്‍ന്നടിഞ്ഞത്. 64 റണ്‍സെടുത്ത മുഷ്പീഖുര്‍ റഹീമാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ 53 റണ്‍സെടുത്തു. മറ്റാര്‍ക്കും ബംഗ്ലാദേശ് നിരയില്‍ തിളങ്ങാനായില്ല. പാക് പേസ് ത്രയമായ നസീം ഷാ, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി എന്നിവര്‍ തുടക്കത്തിലെ ആഞ്ഞടിച്ചതോടെ ബംഗ്ലാദേശ് 47-4ലേക്ക് കൂപ്പുകുത്തി. അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനും മുഷ്ഫീഖുര്‍ റഹീമും ചേര്‍ന്ന് സെഞ്ചുറി(100) കൂട്ടുകെട്ടുയര്‍ത്തിയാണ് ബംഗ്ലാദേശിനെ കരകയറ്റിയത്.

അര്‍ധസഞ്ചുറി പൂര്‍ത്തിയാക്കിയതിന് തൊട്ടു പിന്നാലെ ഷാക്കിബിനെ(53) പുറത്താക്കിയ ഫഹീം അഷ്റഫാണ് കൂട്ടുകെട്ട് പൊളിച്ച് പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഷാക്കിബ് പുറത്തായതോടെ 46 റണ്‍സെടുക്കുന്നതിനിടെ ബംഗ്ലാദേശിന്റെ ശേഷിച്ച അഞ്ച് വിക്കറ്റുകളും പാക് പേസര്‍മാര്‍ എറിഞ്ഞിട്ടു. തുടര്‍ച്ചയായ പന്തുകളില്‍ മുഷ്ഫീഖുറിനെയും ടസ്കിന്‍ അഹമ്മദിനെയും പുറത്താക്കിയ ഹാരിസ് റൗഫാണ് ബംഗ്ലാദേശിന്റെ തകര്‍ച്ചക്ക് വേഗം കൂട്ടിയത്.പാക്കിസ്ഥാനു വേണ്ടി ഹാരിസ് റൗഫ് 19 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ നസീം ഷാ മൂന്നും ഷഹീന്‍ അഫ്രീദി ഒരു വിക്കറ്റുമെടുത്തു.

Top