അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി പാകിസ്താന്‍; ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യ

ജമ്മു: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്റെ പ്രകോപനം.

നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പൂഞ്ച് ജില്ലയിലെ സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കിയാണ് പാക് സൈന്യം പ്രകോപനം കൂടാതെ വെടിവെപ്പ് നടത്തിയത്.

ഇന്ത്യന്‍ സൈന്യം ഇതിന് ശക്തമായ തിരിച്ചടിയും നല്‍കി. കൃഷ്ണാ ഖാട്ടി സെക്ടറിലാണ് ഓട്ടോമാറ്റിക് തോക്കുകളും മോര്‍ട്ടാര്‍ ഷെല്ലുകളും അടക്കമുള്ളവ ഉപയോഗിച്ച് പാക് സൈന്യം പ്രകോപനം സൃഷ്ടിച്ചത്.

ഈ മാസം പാക് സൈനികര്‍ നടത്തുന്ന രണ്ടാമത്തെ പ്രകോപന ശ്രമമാണിത്. സെപ്റ്റംബര്‍ ഒന്നിന് അതിര്‍ത്തി രക്ഷാ സേനയിലെ എ.എസ്.ഐ കമല്‍ജിത്ത് സിങ്ങ് പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ വീരമൃത്യു വരിച്ചിരുന്നു. കൃഷ്ണാ ഖാട്ടി സെക്ടറിലായിരുന്നു അന്നും പാക് പ്രകോപനം. പാക് വെടിവെപ്പില്‍ പരിക്കേറ്റ കമല്‍ജിത്ത് സിങ്ങിന് ഉടന്‍ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞമാസം 30ന് നൗഷേര സെക്ടറിലെ സൈനിക പോസ്റ്റുകള്‍ക്കും ഗ്രാമീണരുടെ വീടുകള്‍ക്കുനേരെയും പാക് വെടിവെപ്പ് നടന്നിരുന്നു. 27ാം തീയതി പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളും ഒരു സ്ത്രീയും അടക്കം അഞ്ച് സാധാരണക്കാര്‍ക്കാണ് പാക് സൈന്യത്തിന്റെ വെടിവെപ്പില്‍ പരിക്കേറ്റത്.

Top