Pakistan army personnel replacing Rangers as border heat escalates

ജമ്മു: നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ സൈനിക വിന്യാസം നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍നിന്ന് പാക് റേഞ്ചേഴ്‌സിനെ പൂര്‍ണമായും പിന്‍വലിക്കാതെയാണ് സൈനിക വിന്യാസം നടത്തുന്നത്.

ബി.എസ്.എഫ് ജവാന്മാര്‍ ഇപ്പോഴും അതിര്‍ത്തിയില്‍ റേഞ്ചേഴ്‌സിനെ കാണുന്നുണ്ട്. എന്നാല്‍, സൈനിക വിന്യാസം തുടങ്ങിക്കഴിഞ്ഞുവെന്നാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്.

190 കിലോമീറ്റര്‍ അതിര്‍ത്തിയിലാണ് പാക് റേഞ്ചേഴ്‌സിനെ മാറ്റി പാകിസ്താന്‍ സൈന്യത്തെ വിന്യസിക്കുന്നത്. അതിര്‍ത്തിയിലെ നീക്കങ്ങള്‍ ബി എസ് എഫ് നിരീക്ഷിച്ച് വരികയാണ്. ജമ്മു, രാജസ്ഥാന്‍, ഗുജറാത്ത് അതിര്‍ത്തി പ്രദേശങ്ങളിലെ സൈനിക വിന്യാസമാണ് ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുന്നത്.

ഇതിനുപുറമെ വന്‍തോതില്‍ ആയുധങ്ങളും പാക് സൈന്യം അതിര്‍ത്തിയില്‍ എത്തിക്കുന്നുണ്ട്.

ആയുധങ്ങളുമായി സൈനിക വാഹനങ്ങള്‍ എത്തുന്നുണ്ടെന്നും രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. പാക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയാണ് ഇന്ത്യന്‍ സൈന്യം പാലിക്കുന്നത്.

ഉറി ആക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിക്ക് ശേഷം നിരവധി തവണയാണ് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യവും മറുപടി നല്‍കുന്നുണ്ട്.

പാക്കിസ്ഥാന്റെ ആക്രമണത്തില്‍ അതിര്‍ത്തി പ്രദേശത്തെ ഗ്രാമീണരടക്കം കൊല്ലപ്പെട്ടിരുന്നു.

Top