‘കലാരംഗം ഉപേക്ഷിക്കുകയാണ്…അള്ളാഹു എന്റെ തെറ്റുകള്‍ പൊറുത്തു തരട്ടെ’ ; പാക് ഗായിക

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പാക് ഗായിക റാബി പിര്‍സാദ കലാരംഗം ഉപേക്ഷിച്ചു. കലാരംഗത്തു നിന്നും പിന്‍വാങ്ങുകയാണെന്ന് റാബി തന്നെയാണ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. ‘കലാരംഗം ഉപേക്ഷിക്കുകയാണ് അള്ളാഹു എന്റെ തെറ്റുകള്‍ പൊറുത്തു തരട്ടെ.. എനിക്ക് അനുകൂലമായി ചിന്തിക്കുന്ന തരത്തില്‍ ആളുകളുടെ ഹൃദയത്തെ മയപ്പെടുത്തട്ടെ’പാട്ട് ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചുകൊണ്ടാണ് റാബി ട്വീറ്റ് ചെയ്തത്.

കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വധഭീഷണി മുഴക്കിയാണ് റാബി ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞത്. മോദിയെ വിഷപ്പാമ്പുകളെക്കൊണ്ട് കടിപ്പിച്ചു കൊല്ലുമെന്നായിരുന്നു ആദ്യ ഭീഷണി. പിന്നീട് മോദിയെ ചാവേര്‍ ആക്രമണത്തിലൂടെ വധിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

ബോംബുകളും ടൈമറുകളും ഘടിപ്പിച്ച ജാക്കറ്റ് ധരിച്ചുള്ള ഫോട്ടോയ്‌ക്കൊപ്പം മോദി ഹിറ്റ്‌ലര്‍ ആണെന്നും ‘കശ്മീര്‍ കി ബേട്ടി’ എന്ന ഹാഷ് ടാഗും റാബി കുറിച്ചിരുന്നു. ഇതിനിടെ പാക് സൈന്യത്തിനെതിരെയും സൈനിക മേധാവിക്കെതിരെയും നടത്തിയ വിമര്‍ശനങ്ങള്‍ക്ക് പിറകെ റാബിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്തായതും വര്‍ത്തകളില്‍ ഇടം പിടിച്ചു. സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പിന്‍വാങ്ങല്‍ വ്യക്തമാക്കിയത്.

Top