കശ്മീരില്‍ പാക് ഷെല്ലാക്രമണം; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള പാകിസ്താന്‍ ഷെല്ലാക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. രണ്ട് സൈനിക ഉദ്യോഗസ്ഥരും ഒരു ബിഎസ്എഫ് സബ് ഇന്‍സ്പെക്ടറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ ഒരു സ്ത്രീയടക്കം മൂന്നു നാട്ടുകാര്‍ കൊല്ലപ്പെട്ടു. ബാരമുള്ള ജില്ലയില്‍ നിയന്ത്രണ രേഖയിലാണ് ആക്രമണം നടന്നത്.

ബാരാമുള്ള നിയന്ത്രണരേഖയിലെ പീരങ്കി ബറ്റാലിയനിലെ ബിഎസ്എഫ് എസ്.ഐ രാകേഷ് ഡോവലാണ് കൊല്ലപ്പെട്ടത്. വെടിവെയ്പ്പില്‍ തലയ്ക്ക് ഗുരതരമായി പരിക്കേല്‍ക്കുകയായിരുന്നു. സുബോധ് ഘോഷ്, ഹര്‍ധന്‍ ചന്ദ്ര റോയ് എന്നീ സൈനിക ഉദ്യോഗസ്ഥരും മരിച്ചു. ഇര്‍ഷാദ് അഹമ്മദ്, തൗബ് മിര്‍, ഫാറൂഖ ബീഗം എന്നിവരാണ് കൊല്ലപ്പെട്ട നാട്ടുകാര്‍. നിരവധി നാട്ടുകാര്‍ക്കും ഒരു ബിഎസ്എഫ് ജവാനും പാക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുമുണ്ട്.

പാകിസ്ഥാന്‍ ഇപ്പോഴും വെടിവെയ്പ്പ് തുടരുന്നുണ്ടെന്നും ബിഎസ്എഫ് ഫലപ്രദമായി പ്രതികരിക്കുന്നുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ നിരവധി പാകിസ്ഥാന്‍ സൈനികരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

Top