ലിറ്ററിന് 22 രൂപ വര്‍ധന; ഇന്ധന വില കുത്തനെ കൂട്ടി പാകിസ്ഥാന്‍

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പെട്രോൾ, ഡീസൽ വില വീണ്ടും കുത്തനെ ഉയർത്തി. പെട്രോൾ ലിറ്ററിന് 22 രൂപയും ഹൈസ്പീഡ് ഡീസൽ 17 രൂപയുമാണ് ഉയർത്തിയത്. ഇന്നലെ അർധരാത്രിയാണ് വില ഉയർത്തി സർക്കാർ ഉത്തരവിറക്കിയത്. ഇന്നു മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നു.

പെട്രോൾ ബോംബ് എന്നാണ് പുതിയ വില വർധനയെ പാക് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന പാകിസ്ഥാൻ രാജ്യാന്തര നാണ്യ നിധിയിൽനിന്നു (ഐഎംഎഫ്) വായ്പയ്ക്കു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഐഎംഎഫിന്റെ നിബന്ധന പ്രകാരമാണ് ഇപ്പോഴത്തെ ഇന്ധന വില വർധനയെന്നാണ് റിപ്പോർട്ടുകൾ.

പുതിയ വില വർധനയോടെ ഒരു ലിറ്റർ പെട്രോളിന് 272 രൂപയാണ് വില. ഹൈസ്പീഡ് ഡീസൽ ലിറ്ററിന് 280 രൂപ നൽകണം. മണ്ണെണ്ണ 202 രൂപയും ലൈറ്റ് ഡീസൽ 196 രൂപയുമാണ് വില.

പാകിസ്ഥാനിൽ വാഹനങ്ങൾ പ്രധാനമായും പെട്രോൾ, ഡീസൽ ഇന്ധനങ്ങളിലാണ് ഓടുന്നത്. ഗ്യാസ് വാഹനങ്ങൾ ഉണ്ടെങ്കിലും ഏറെ നാളായി രാജ്യത്ത് വാഹന വാതകം കിട്ടാനില്ലാത്ത സാഹചര്യമാണ്.

Top