റിഷഭ് പന്തിനെ പുകഴ്ത്തി പാക് നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്

കറാച്ചി: ഏതൊരു ബാറ്റ്സ്മാനേയും അസൂയപ്പെടുത്തുന്ന ഫോമിലാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ഓസ്ട്രേലിയയില്‍ ഇന്ത്യയെ ഐതിഹാസിക പരമ്പര നേട്ടത്തിലേക്ക് നയിച്ചതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരേയും പന്ത് മികച്ച പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ടിനെതിരെ ആറ് ഇന്നിങ്സുകളില്‍ നിന്ന് ഒരു സെഞ്ചുറി ഉള്‍പ്പെടെ 270 റണ്‍സാണ് പന്ത് നേടിയത്.

പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടിയില്‍ മൂന്നാം സ്ഥാനത്താണ് പന്ത്. ഇപ്പോള്‍ ഇന്ത്യന്‍ യുവതാരത്തിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിന്റെ ഇടങ്കയന്‍ പതിപ്പായിട്ടാണ് തനിക്ക് തോന്നുന്നതെന്ന് ഇന്‍സമാം വ്യക്തമാക്കി.

”പന്തിനെ പോലൊരു ബാറ്റ്സ്മാനെ ഇതുവരെ കണ്ടിട്ടില്ല. അദ്ദേഹം ബാറ്റ് ചെയ്യുമ്പോഴെല്ലാം വീരേന്ദര്‍ സെവാഗിന്റെ ഇടംകൈ പതിപ്പായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. രാജ്യാന്തര ക്രിക്കറ്റില്‍ സമ്മര്‍ദമില്ലാതെ ബാറ്റ് ചെയ്യുന്നൊരു ബാറ്റ്സ്മാനെ വളരെക്കാലത്തിന് ശേഷമാണ് കാണുന്നത്. മറുവശത്ത് എത്ര വിക്കറ്റ് പോയെന്ന് നോക്കിയല്ല പന്ത് ബാറ്റ് ചെയ്യുന്നത്. സ്പിന്നര്‍മാരെയും പേസര്‍മാരെയും ഒരുപോലെ നേരിടാനുള്ള മികവുണ്ട്. പിച്ചോ എതിരാളികളോ പന്തിന് പ്രശ്നമാണെന്ന് എനിക്ക് തോന്നിയിട്ടില്ല.” ഇന്‍സമാം പറഞ്ഞു.

 

Top