പാക്ക് നായകന്‍ നടത്തിയ വംശീയ അധിക്ഷേപം; ക്രിക്കറ്റ് ലോകത്ത് വന്‍ പ്രതിഷേധം

ഇസ്ലാമാബാദ്;ദക്ഷിണാഫ്രിക്കയുടെ ഓള്‍ റൗണ്ടര്‍ ആന്‍ഡിലെ ഫെഹ്ലുക്വാവോയെ വംശീയമായി അധിക്ഷേപിച്ച് പാക് നായകന്‍ സര്‍ഫറാസ് അഹമ്മദ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം മത്സരത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ വിജയ ലക്ഷ്യം പിന്തുടരുന്നതിനിടെയായിരുന്നു നായകന്‍ സര്‍ഫറാസ് അഹമ്മദ് ദക്ഷിണാഫ്രിക്കന്‍ താരത്തെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചത്.

ഷഹീന്‍ അഫ്രീദിയെറിഞ്ഞ ഓവറിലെ മൂന്നാം പന്ത് ഫെഹ്ലുക്വായോയുടെ ഇന്‍സൈഡ് എഡ്ജില്‍ കുരുങ്ങി പിന്നിലേക്ക് പോയി. താരം ആ പന്തില്‍ ഒരു റണ്‍ എടുത്തു. ഇതിന് പിന്നാലെയായിരുന്നു സര്‍ഫറാസ് അഹമ്മദിന്റെ വംശീയാധിക്ഷേപം. താരം ഉറുദുവില്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ക്കെതിരെ പറഞ്ഞ കാര്യങ്ങള്‍ സ്റ്റമ്പ് മൈക്ക് കൃത്യമായി ഒപ്പിയെടുത്തു. ഇത് താരം അറിഞ്ഞിരുന്നില്ല. അതേ സമയം വംശീയാധിക്ഷേപം വളരെ ഗൗരവകരമായ കുറ്റമായതിനാല്‍ ഐസിസിയുടെ കനത്ത അച്ചടക്ക നടപടി താരത്തിന് ലഭിക്കുമെന്നാണ് സൂചന.

സര്‍ഫറാസ് അഹമ്മദ്, നിറത്തിന്റെ പേരില്‍ ദക്ഷിണാഫ്രിക്കന്‍ താരത്തെ വിമര്‍ശിക്കുമ്പോള്‍ മുന്‍ പാക് താരം റമീസ് റാജയായിരുന്നു കമന്ററി ബോക്‌സിലുണ്ടായിരുന്നത്. സഹ കമന്റേറ്ററായിരുന്ന മൈക്ക് ഹെയ്‌സ്മാന്‍, സര്‍ഫറാസ് ഉറുദുവില്‍ പറഞ്ഞ കാര്യങ്ങള്‍ പരിഭാഷപ്പെടുത്താന്‍ റമീസ് റാജയോട് ആവശ്യപ്പെട്ടെങ്കിലും അത് പരിഭാഷപ്പെടുത്തുക ബുദ്ധിമുട്ടാണെന്ന് അദ്ദേഹം ഹെയ്‌സ്മാനോട് പറയുകയായിരുന്നു.

Top