400 കോടിയുടെ ലഹരിയുമായെത്തിയ പാക് ബോട്ട് ഗുജറാത്തില്‍ പിടിയില്‍

അഹമ്മദാബാദ്: 400 കോടിയുടെ ലഹരിമരുന്നുമായി ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ പാകിസ്ഥാന്‍ മത്സ്യബന്ധന ബോട്ട് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന പിടികൂടി. ബോട്ടിലുണ്ടായിരുന്ന ആറുപേരെ അറസ്റ്റ് ചെയ്തു.

അല്‍ ഹുസൈനി എന്ന ബോട്ടാണ് കോസ്റ്റ്ഗാര്‍ഡിന്റെ സഹായത്തോടെ പിടികൂടിയതെന്ന് ഗുജറാത്ത് ഡിഫന്‍സ് പി.ആര്‍.ഒ അറിയിച്ചു. 400 കോടി രൂപ വിലമതിക്കുന്ന 77 കിലോ ഹെറോയിനായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. ബോട്ട് കച്ചിലെ ജാഖു തീരത്തെത്തിച്ചു.

ഈ വര്‍ഷം ആദ്യം 150 കോടി വിലവരുന്ന മയക്കുമരുന്നുമായി പാകിസ്ഥാന്‍ ബോട്ട് പിടികൂടിയിരുന്നു. ഗുജറാത്തിലെ മോര്‍ബിയില്‍ നിന്ന് 600 കോടിയുടെ ലഹരിയും ഗുജറാത്ത് എടിഎസ് കഴിഞ്ഞ മാസം പിടികൂടി. സെപ്റ്റംബറില്‍ മുദ്ര തുറമുഖത്തുനിന്ന് 21,000 കോടിയുടെ ഹെറോയിന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് പിടികൂടിയിരുന്നു.

Top