പ്രധാനമന്ത്രിക്ക് വ്യോമപാത നിഷേധിച്ച സംഭവത്തില്‍ പാക്കിസ്ഥാനോട് വിശദീകരണം തേടി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിച്ച സംഭവത്തില്‍ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ വിശദീകരണം തേടി. പ്രധാനമന്ത്രിയുടെ സൗദി യാത്രയ്ക്ക് മുന്‍പ് പാക്കിസ്ഥാന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യ നല്‍കിയ പരാതിയിലാണ് നടപടി.

സൗദി സന്ദര്‍ശനത്തിനിടെയാണ് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ പാക്കിസ്ഥാനോട് അനുമതി ചോദിച്ചത്. അടുത്തയിടെ ഇതു മൂന്നാം തവണയാണ് ഇന്ത്യയിലെ പ്രമുഖ വ്യക്തികള്‍ക്കു പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിക്കുന്നത്. ഒരു തവണ രാഷ്ട്രപതി രാം നാഥ് കോവിന്ദിനും രണ്ടു തവണ മോദിക്കുമാണ് പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിച്ചത്.

പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി വ്യോമപാത നിഷേധിച്ചു കൊണ്ടുള്ള വിവരം ഇന്ത്യന്‍ ഹൈക്കമ്മീഷണറെ അറിയിക്കുകയായിരുന്നു. പ്രധാനമന്ത്രിക്ക് വ്യോമ പാത നിഷേധിച്ചു കൊണ്ടുള്ള വിവരം പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബൈസാരിയെ പാക് വിദേശകാര്യ മന്ത്രാലയം രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു.

സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ അനുമതിയില്ലാതെയായിരുന്നു പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിച്ചത്. വ്യോമ ഗതാഗത മേഖലയില്‍ 193 അംഗത്വ രാജ്യങ്ങളുടെ പരസ്പര സഹകരണം ഉറപ്പു വരുത്തുന്നതിനായണ് അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തിക്കുന്നത്.

യുദ്ധമൊഴികെയുള്ള സാഹചര്യങ്ങളില്‍ വ്യോമപാത അനുമതി നിഷേധിക്കുന്നത് അന്താരാഷ്ട്രവ്യോമയാന സംഘടനയുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് എതിരാണെന്നും വിഷയം അന്താരാഷ്ട്ര വ്യോമയാന സംഘടനയെ അറിയിക്കുമെന്നും ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

അന്താരാഷ്ട്ര ബിസിനസ് ഫോറത്തില്‍ പങ്കെടുക്കാനും റിയാദില്‍ നടക്കുന്ന വാര്‍ഷിക നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാനാണ് മോദിയുടെ സൗദി യാത്ര.

Top