സഹനടിമാരുടെ നഗ്നദൃശ്യങ്ങൾ പകര്‍ത്തി; പാക്ക് നടി ഖുശ്ബുവിനെതിരെ കേസ്

ലാഹോര്‍ സഹനടിമാരുടെ നഗ്നവിഡിയോ പകര്‍ത്തിയ പാക്ക് സിനിമാ, നാടക നടിയുടെ പേരില്‍ പൊലീസ് കേസെടുത്തു. ലാഹോറില്‍ നാടകം നടക്കുന്ന തിയറ്ററില്‍ വസ്ത്രം മാറുന്ന മുറിയില്‍ രഹസ്യക്യാമറ വച്ച് നാല് നടിമാരുടെ നഗ്നവിഡിയോ ഷൂട്ട് ചെയ്‌തെന്നാണു കേസ്. നടി ഖുശ്ബുവിനും സഹായി കാഷിഫ് ചാനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. തിയറ്റര്‍ ജീവനക്കാരനായ ചാനിന് ഒരു ലക്ഷം പാക്ക് രൂപ നല്‍കിയാണ് രഹസ്യക്യാമറ സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു.

നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി സഹനടിമാരെ ഭീഷണിപ്പെടുത്തുകയായിരുന്നു ഖുശ്ബുവിന്റെ ലക്ഷ്യം. ചില വിഡിയോകള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്‌തെന്നും പൊലീസ് പറഞ്ഞു. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നാടകനിര്‍മാതാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. വഴക്കിനെ തുടര്‍ന്ന് ഖുശ്ബുവിനെ നാടകത്തില്‍നിന്ന് ഒഴിവാക്കിയതിന്റെ പകതീര്‍ത്തതാണെന്ന് നിര്‍മാതാവ് പറഞ്ഞു. ചാനുവിനെ അറസ്റ്റ് ചെയ്തതോടെ അയാള്‍ കുറ്റം സമ്മതിച്ചു. ഖുശ്ബുവിന്റെ നിര്‍ദേശപ്രകാരമാണ് ക്യാമറ സ്ഥാപിച്ചതെന്ന് അയാള്‍ പൊലീസിനോടു പറഞ്ഞു. ഖുശ്ബു ഡിസംബര്‍ 21 വരെ മുന്‍കൂര്‍ ജാമ്യം നേടിയിട്ടുണ്ട്.

Top