‘മനസ്സ് മടുത്താണ് കോണ്‍ഗ്രസ് വിടുന്നത്’; പത്മിനി തോമസ്

തിരുവനന്തപുരം: മനസ്സ് മടുത്താണ് കോണ്‍ഗ്രസ് വിടുന്നതെന്ന് ബിജെപിയില്‍ ചേര്‍ന്ന പത്മിനി തോമസ്. കുറച്ചുനാളായി ആലോചനയിലായിരുന്നു. ദേശീയ കായിക വേദിയെ നശിപ്പിക്കാന്‍ ഒരാള്‍ ശ്രമിച്ചു. പല കെപിസിസി അധ്യക്ഷന്മാരോടും പരാതി പറഞ്ഞിരുന്നു. എന്നാല്‍ ആരും അത് പരിഗണിച്ചില്ല. സ്ഥാനമാനങ്ങള്‍ നോക്കിയല്ല ബിജെപിയിലെത്തിയത്. മോദിയുടെ പ്രവര്‍ത്തനങ്ങള്‍ നോക്കിയാണ് ബിജെപിയിലെത്തിയതെന്നും പത്മിനി തോമസ് പ്രതികരിച്ചു.

പത്മജ വേണുഗോപാലിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ ബിജെപിയിലേക്ക് ചേര്‍ന്നത്. ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ സതീഷ്, ഉദയന്‍, കേരള സ്‌പോര്‍ട്സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷ പത്മിനി തോമസ്, മകന്‍ ഡാനി ജോണ്‍ സെല്‍വന്‍ എന്നിവരാണ് ഇന്ന് തിരുവനന്തപുരത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, തിരുവനന്തപുരം ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുതുതായി പാര്‍ട്ടിയില്‍ ചേരാനെത്തിയവരെ സ്വീകരിച്ചത്.

അധികാര സ്ഥാനം വെച്ച് നീട്ടിയത് കൊണ്ടല്ല കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് വരുന്നതെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ തന്നെ ബിജെപി സ്ഥാനാര്‍ത്ഥികളെ പുകഴ്ത്തുകയാണ്. സിഎഎയുടെ മറവില്‍ കുളം കലക്കി മീന്‍ പിടിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടിയിലേക്ക് വന്നവര്‍ക്ക് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നന്ദി പറഞ്ഞു.

Top