പത്മ പുരസ്‌കാരം; കേരളത്തിന്റെ ശുപാര്‍ശ തഴഞ്ഞ് കേന്ദ്രം, തെളിവുകള്‍ പുറത്ത് !

തിരുവനന്തപുരം: ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശകളെല്ലാം തള്ളികൊണ്ട്. പത്മവിഭൂഷന്‍ പുരസ്‌കാരത്തിനായി മലയാളത്തിന്റെ അഭിമാനമായ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ പേര് അടക്കം ശുപാര്‍ശ ചെയ്തുകൊണ്ടുള്ള പട്ടികയാണ് കേന്ദ്രം തള്ളിയത്. പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ പുരസ്‌കാരങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 56 പേരുടെ പട്ടികയാണ് അയച്ചത്.

പത്മഭൂഷണുവേണ്ടി 8 പേരെ ശുപാര്‍ശ ചെയ്തു: കലാമണ്ഡലം ഗോപി (കഥകളി), മമ്മൂട്ടി (സിനിമ), സുഗതകുമാരി (സാഹിത്യം, സാമൂഹിക പ്രവര്‍ത്തനം), മട്ടന്നൂര്‍ ശങ്കരന്‍കുട്ടി (കല), റസൂല്‍പൂക്കുട്ടി (സിനിമ), മധു (സിനിമ), ശോഭന (സിനിമ), പെരുവനം കുട്ടന്‍ മാരാര്‍ (കല).

പത്മശ്രീക്കായി സൂര്യകൃഷ്ണമൂര്‍ത്തി (കല), കാനായി കുഞ്ഞിരാമന്‍ (ശില്‍പി), ആര്‍ട്ടിസ്റ്റ് നമ്പൂതിരി (പെയിന്റിങ്), കെ.പി.എ.സി. ലളിത (സിനിമ), എം.എന്‍. കാരശ്ശേരി (വിദ്യാഭ്യാസം, സംസ്‌കാരം), ബിഷപ് സൂസപാക്യം (സാമൂഹിക പ്രവര്‍ത്തനം), ഡോ. വി.പി.ഗംഗാധരന്‍ (ആരോഗ്യം), നെടുമുടി വേണു (സിനിമ), പി.ജയചന്ദ്രന്‍ (സംഗീതം), ഐ.എം.വിജയന്‍ (കായികം), ബിഷപ് മാത്യു അറയ്ക്കല്‍ (സാമൂഹിക പ്രവര്‍ത്തനം), എം.കെ.സാനു (സാഹിത്യം) തുടങ്ങിയവരടക്കം 47 പേരെ ശുപാര്‍ശ ചെയ്തു.

എന്നാല്‍ ഈ ശുപാര്‍ശകളെല്ലാം തള്ളികൊണ്ടായിരുന്നു കേരളത്തില്‍ നിന്ന് ആത്മീയരംഗത്തെ ശ്രീ എമ്മിനും (മുംതാസ് അലി), നിയമപണ്ഡിതന്‍ പ്രഫ.എന്‍.ആര്‍.മാധവമേനോന് മരണാനന്തരമായും പത്മഭൂഷന്‍ നല്‍കാന്‍ തീരുമാനിച്ചത്‌. ശാസ്ത്രജ്ഞനായ കെ എസ് മണിലാല്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എം കെ കുഞ്ഞോള്‍, എഴുത്തുകാരന്‍ എന്‍ ചന്ദ്രശേഖരന്‍ നായര്‍, നോക്കുവിദ്യ പാവകളി കലാകാരിയായ എം എസ് പങ്കജാക്ഷി എന്നിവര്‍ക്ക് പത്മശ്രീയും നല്‍കിയത്‌.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന ശുപാര്‍ശകള്‍ പരിഗണിക്കുക പത്മ അവാര്‍ഡ് കമ്മിറ്റിയാണ്. ഇത് രൂപീകരിക്കുന്നത് പ്രധാനമന്ത്രിയാണ്.കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പ്രസിഡന്റിന്റെ സെക്രട്ടറി, വിവിധ മേഖലകളിലെ പ്രശസ്തരായ നാലു മുതല്‍ ആറുവരെ അംഗങ്ങള്‍ എന്നിവരുള്‍പ്പെട്ടതാണ് കമ്മിറ്റി. വിവിധ സംസ്ഥാനങ്ങളിലെ ശുപാര്‍ശകള്‍ ഒന്നിച്ച് ചേര്‍ത്ത് പരിശോധിച്ച് ചില പേരുകള്‍ തെരഞ്ഞെടുത്ത് ഇവര്‍ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും അംഗീകാരത്തിനായി സമര്‍പ്പിക്കുകയാണ് ചെയ്യുക.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പത്മ അവാര്‍ഡുകള്‍ 1954 മുതലാണ് നല്‍കിത്തുടങ്ങിയത്. ഭാരതരത്‌ന കഴിഞ്ഞാല്‍ രാജ്യത്തെ രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയാണ് പത്മവിഭൂഷണ്‍. ഇതിനുതാഴെയാണ് പത്മഭൂഷണും പത്മശ്രീയും.

Top