ക‍ർഷക‍ർക്ക് ആശ്വാസം: നെല്ല് സംഭരണം ഇന്ന് മുതൽ വീണ്ടും തുടങ്ങും

ആലപ്പുഴ : സംസ്ഥാനത്ത് നെല്ല് സംഭരണം ഇന്ന് മുതൽ വീണ്ടും തുടങ്ങും. രണ്ടാഴ്ചയായി മില്ലുടമകൾ നടത്തി വന്ന സമരം ഇന്നലെ അവസാനിപ്പിച്ചു. മൂന്ന് മാസത്തിനകം മില്ലുടമകൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാമെന്ന ഭക്ഷ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് സമരം പിൻവലിച്ചത്.

അമ്പത്തിനാലോളം മില്ലുടമകൾ രണ്ടാഴ്ചയായി നെല്ല് സംഭരിക്കാതെ നടത്തി വന്ന സമരമാണ് ഇന്നലെ അവസാനിപ്പിച്ചത്. നെല്ലെടുക്കാൻ മില്ലുടമകൾ വരുമെന്ന പ്രതീക്ഷയിൽ കുട്ടനാട്ടിലടക്കം നെല്ല് കൊയ്ത് പാടത്ത് കൂട്ടിയ കർഷകർക്ക് ഇതോടെ ആശ്വാസമായി. കർഷകർ പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെ ഇന്നലെ ഭക്ഷ്യമന്ത്രി കൊച്ചിയിൽ മില്ലുടമകളുമായി ചർച്ച നടത്തി പ്രശ്നത്തിന് താൽക്കാലിക പരിഹാരമുണ്ടാക്കിയത്.

2018ലെ പ്രളയത്തിൽ സംഭരിച്ച നെല്ലിനുണ്ടായ നഷ്ടം നികത്താനുള്ള 15 കോടി രൂപ അനുവദിക്കുക, നെല്ല് സംസ്കരണത്തിനുള്ള കൈകാര്യ ചെലവ് 2 രൂപ 14 പൈസയിൽ നിന്ന് 2 രൂപ 86 പൈസ ആക്കി ഉയർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മില്ലുടമകളുടെ സമരം. ഒരു ക്വിൻറൽ നെല്ല് സംസ്കരിക്കുമ്പോൾ 64 കിലോ അരി സപ്ലൈകോയ്ക്ക് നൽകണമെന്നതായിരുന്നു നേരത്തെ ഉണ്ടായിരുന്ന വ്യവസ്ഥ. ഇത് പരിഷ്കരിച്ച്, ഒരു ക്വിന്റലിന് 68 കിലോ എന്ന നിബന്ധന സർക്കാർ മുന്നോട്ടു വച്ചിരുന്നു. ഇത് പഴയപടിയാക്കണമെന്ന ആവശ്യവും മില്ലുടമകൾ മുന്നോട്ടു വച്ചു. ഇക്കാര്യങ്ങളിലെല്ലാം ചർച്ചയാകാമെന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി മില്ലുടമകളെ അറിയിച്ചു. അതേസമയം നെല്ല് സംഭരണ സമയത്ത് ഈർപ്പത്തിന്റെ തോത് ചൂണ്ടിക്കാട്ടി വൻതോതിൽ കിഴിവ് ഇനിയും നൽകാനാവില്ലെന്നാണ് കർഷകരുടെ നിലപാട്. ഈർപ്പം 17 ശതമാനത്തിന് മുകളിൽ വന്നാൽ ഓരോ ക്വിന്റലിനും 5 മുതൽ 10 കിലോ വരെ കിഴിവ് നൽകേണ്ട അവസ്ഥയിലാണ് കർഷകർ. ഇത് ക്വിൻറിലിന് 4000 രൂപ വരെ നഷ്ടം ഉണ്ടാക്കുമെന്നാണ് കർഷക സംഘടനകളുടെ വാദം.

Top