മുരളിക്ക് തന്റെ വേഗതയേറിയ പന്തുകളെ നേരിടാന്‍ പേടിയെന്ന് വെളിപ്പെടുത്തി പാക് പേസര്‍

കറാച്ചി: പലപ്പോഴും എതിരാളികള്‍ പോലും തന്നോട് വേഗത കുറച്ച് പന്തെറിയാന്‍ അഭ്യര്‍ഥിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി
പാക്ക് പേസര്‍ ഷൊയൈബ് അക്തര്‍. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞതിന്റെ റെക്കോര്‍ഡും അക്തറിന്റെ പേരിലാണ്. ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുതയ്യ മുരളീധരനാണ് തന്നോട് വേഗത കുറച്ച് പന്തെറിയണമെന്ന് സ്ഥിരമായി പറയാറുള്ള ഒരാളെന്ന് അക്തര്‍ പറഞ്ഞു.

മുരളിക്ക് എന്റെ വേഗതയേറിയ പന്തുകളെ നേരിടാന്‍ പേടിയായിരുന്നു. അതുകൊണ്ടുതന്നെ, തനിക്കെതിരെ പന്തെറിയുമ്പോള്‍ വേഗം കുറച്ച് എറിഞ്ഞാലും താന്‍ ഔട്ടാവാമെന്ന് മുരളി പറയാറുണ്ടെന്നും അക്തര്‍ പറഞ്ഞു.മുരളിയുടെ സ്പിന്‍ നേരിടാന്‍ പറ്റാത്തതിനാല്‍ അദ്ദേഹത്തിന്റെ വിരലുകള്‍ എറിഞ്ഞു തകര്‍ക്കെന്ന് മുഹമ്മദ് യൂസഫ് എന്നോട് പറയും.

ഒരു തവണ മുരളിക്കെതിരെ ബൗണ്‍സര്‍ എറിഞ്ഞപ്പോള്‍ അദ്ദേഹം എന്നോട് വന്ന് പറഞ്ഞു, എന്നോട് ഇത് ചെയ്യരുത്. കാരണം ആ പന്ത് ദേഹത്തുകൊണ്ടാല്‍ ഞാന്‍ മരിക്കും.മുരളീധരന്‍ മാത്രമല്ല, ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ ചില വാലറ്റക്കാരും ഇത്തരത്തില്‍ വേഗം കുറച്ച് പന്തെറിയാന്‍ പറഞ്ഞിട്ടുണ്ടെന്ന് അക്തര്‍ പറഞ്ഞു.

ഞങ്ങള്‍ക്ക് കുടുംബമുണ്ട്, അതുകൊണ്ട് വേഗത കുറച്ച് എറിയണമെന്ന് അവര്‍ പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ദക്ഷിണാഫ്രിക്കന്‍ താരം ഗാരി കിര്‍സ്റ്റന്‍ തന്റെ ബൗണ്‍സര്‍ കളിക്കാന്‍ ശ്രമിച്ചപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകത്തിലെ ഏറ്റവും വേഗമേറിയ ബൗളറുടെ പന്തില്‍ പുള്‍ ഷോട്ട് കളിക്കരുതെന്ന്. ഒന്ന് പിഴച്ചാല്‍ ഗുരുതരമായി പരിക്കേല്‍ക്കുമെന്ന്.

എന്നാല്‍ അദ്ദേഹം അത് ചെവിക്കൊള്ളാന്‍ കൂട്ടാക്കാതെ പുള്‍ ഷോട്ട് കളിച്ചു. 2003ലെ ലാഹോര്‍ ടെസ്റ്റില്‍ എന്റെ ബൂണ്‍സര്‍ കൊണ്ട് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേല്‍ക്കുയും ചെയ്തു-അക്തര്‍ പറഞ്ഞു. കിര്‍സ്റ്റനാണ് തന്നിലെ പ്രതിഭയെ കണ്ടെത്തിയതെന്ന് കഴിഞ്ഞ ദിവസം അക്തര്‍ വ്യക്തമാക്കിയിരുന്നു.

Top