ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ തിളങ്ങി പേസര്‍ ആകാശ് ദീപ്

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ തിളങ്ങി പേസര്‍ ആകാശ് ദീപ്. അരങ്ങേറ്റ മത്സരത്തില്‍ മൂന്ന് വിക്കറ്റുകളാണ് ബംഗാള്‍ താരം വീഴ്ത്തിയത്. ഇന്ത്യയ്‌ക്കെതിരെ ആദ്യ സെഷന്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. ഉച്ചഭഷണത്തിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെന്ന നിലയിലാണ്.

ഒരല്‍പ്പം നിര്‍ഭാഗ്യത്തോടെയാണ് ആകാശ് ദീപ് തന്റെ കരിയറിന് തുടക്കമിട്ടത്. നാലാം ഓവറിലെ അഞ്ചാം പന്തില്‍ ഇംഗ്ലീഷ് ഓപ്പണര്‍ സാക്ക് ക്രൗളിയുടെ ഓഫ് സ്റ്റമ്പ് തെറുപ്പിച്ചിട്ടും ആകാശ് ദീപിന് വിക്കറ്റ് ലഭിച്ചില്ല. ആകാശ് ദീപ് എറിഞ്ഞ പന്ത് നോബോള്‍ ആയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ വമ്പന്‍ തിരിച്ചുവരവാണ് ആകാശ് ദീപ് നടത്തിയത്.

11 റണ്‍സെടുത്ത ബെന്‍ ഡക്കറ്റിനെ ധ്രുവ് ജുറേലിന്റെ കൈകളിലെത്തിച്ച് ആദ്യ വിക്കറ്റെടുത്തു. റണ്‍സെടുക്കും മുമ്പ് ഒലി പോപ്പിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി. മുമ്പ് നിഷേധിക്കപ്പെട്ട സാക്ക് ക്രൗളി ആയിരുന്നു ആകാശിന്റെ അടുത്ത ഇര. 42 റണ്‍സെടുത്ത ക്രൗളിയുടെ ബെയ്ല്‍സ് തെറുപ്പിച്ചു. മോശം ഫോം തുടരുന്ന ജോണി ബെയര്‍‌സ്റ്റോയെ അശ്വിനും പുറത്താക്കി. 38 റണ്‍സുമായി നന്നായി തുടങ്ങിയിട്ടും ബെയര്‍‌സ്റ്റോ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. മൂന്ന് റണ്‍സെടുത്ത ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ വിക്കറ്റിന് മുന്നില്‍ കുരുക്കിയത് രവീന്ദ്ര ജഡേജയാണ്. നിലവില്‍ 16 റണ്‍സെടുത്ത ജോ റൂട്ടാണ് ക്രീസിലുള്ളത്.

Top