ഫര്‍ണീച്ചര്‍ ആരോപണം; തെളിവുകള്‍ ഹാജരാക്കണമെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളും മരുമകളും താമസിക്കുന്ന ഫ്ളാറ്റിലെ ഫര്‍ണിച്ചര്‍ ആരാണ് വാങ്ങിച്ചുകൊടുത്തതെന്ന് വെളിപ്പെടുത്തണമെന്ന ബി.ജെ.പി.വക്താവ് സന്ദീപ് വാരിയരുടെ ആരോപണത്തോട് പ്രതികരിച്ച് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ അധ്യക്ഷന്‍ പി.എ.മുഹമ്മദ് റിയാസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഹമ്മദ് റിയാസ് മറുപടി നല്‍കിയത്. ആരോപണത്തില്‍ തെളിവുകളുണ്ടെങ്കില്‍ അത് ഹാജരാക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

തിരുവനന്തപുരത്ത് ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിലെ ഫർണ്ണിച്ചറാണ് ചിലർക്ക് ഇപ്പോൾ ആരോപണത്തിനുള്ള വിഷയം.
അസംബന്ധം എന്നല്ലാതെ എന്തു പറയാൻ .?
ആരോപണം ഉന്നയിച്ചയാളെ ഇന്നലെ മാതൃഭൂമിന്യൂസിലെ ചർച്ചയിൽ മുഖാമുഖം കണ്ടിരുന്നു.
തെളിവ് പുറത്തു വിടാനും അന്വേഷണ ഏജൻസികൾക്ക് കൈമാറാനും ആ ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു.
ചാനലിൽ മുഖാമുഖം ഉണ്ടായ ഒന്നര മണിക്കൂറും ഒരു തെളിവും പുറത്തു വിട്ടത് കണ്ടിട്ടില്ല.
ഇനി ഇപ്പോഴും വിനയത്തോടെ ആവശ്യപ്പെടുന്നു, ആരോപണം ഉന്നയിച്ചയാൾ അതിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ തെളിവുകൾ പുറത്തുവിടൂ. തെളിവുകൾ പുറത്തുവിടാൻ ആരോപണം ഉന്നയിച്ചയാൾക്ക് ധാർമ്മികമായി ബാധ്യത ഉണ്ട്.
ആരോപണം ഉന്നയിച്ചയാൾ പറഞ്ഞതു പോലെ ഫർണ്ണിച്ചർ വാങ്ങി എങ്കിൽ വാങ്ങിയ ഒരു കട ഉണ്ടാകണമല്ലോ.?
വലിയൊരു കടയാണെങ്കിൽ ആ കടയിൽ സിസിടിവിയും കാണുമല്ലോ …?
ഇനി സിസിടിവി ഇല്ലാത്തിടത്താണെങ്കിൽ,
ഞങ്ങളെ ഒക്കെ കണ്ടാൽ തിരിച്ചറിയാതിരിക്കുവാൻ ആ കടയിൽ ഉള്ളവർ അന്ധരായിരിക്കില്ലല്ലോ ?
ആരോപണം വസ്തുതാപരമാണെങ്കിൽ തെളിവു കിട്ടാൻ ആരോപണം ഉന്നയിച്ചയാൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല എന്ന് ചുരുക്കം.
മറുവശം പോലും തേടാതെ ചില നിഷ്പക്ഷർ ഇത്
തൊണ്ട തൊടാതെ വിഴുങ്ങി ഛർദ്ദിക്കുന്നത് കൊണ്ടാണ്
ഇത്രയും എഴുതിയത്.
-പി എ മുഹമ്മദ് റിയാസ് –
Top