അടവ് പഠിപ്പിച്ച ആശാന് ശിഷ്യനെ തള്ളിപ്പറയാനാകുമോ?; പരിഹാസവുമായി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് വ്യാജ പേരില്‍ കൊവിഡ് പരിശോധന നടത്തിയ സംഭവം വിവാദമായ സാഹചര്യത്തില്‍ പരിഹാസവുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യ വൈസ് പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്. അടവ് പഠിപ്പിച്ച ആശാന് ശിഷ്യനെ തള്ളിപ്പറയാനാകുമോ എന്നാണ് മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്.

കോവിഡ് പ്രോട്ടോക്കോള്‍ ഒന്നും പാലിക്കാതെ സമരാഭാസങ്ങള്‍ നടത്തു എന്ന് പറഞ്ഞു പഠിപ്പിച്ച് കൊടുക്കുന്ന കോണ്‍ഗ്രസ് നേതൃത്വമാണ് ഇതില്‍ പ്രധാന പ്രതി. കോണ്‍ഗ്രസ് നേതൃത്വം കണ്ണാടി നോക്കിയെങ്കിലും ‘Iam Sorry’ എന്ന് പറയാന്‍ ശ്രമിക്കൂ എന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

“അടവ് പഠിപ്പിച്ച ആശാന് ശിഷ്യനെ തള്ളിപ്പറയാനാകുമോ ?”

KSU നേതാവിനെ മാത്രം കുറ്റം പറയാനാകുമോ?
ഇത്തവണ കോൺഗ്രസിന് ഭരണം കിട്ടിയില്ലെങ്കിൽ പാർട്ടി ഉണ്ടാകില്ലെന്നും അതുകൊണ്ട് കോവിഡ് പ്രോട്ടോക്കോൾ ഒന്നും പാലിക്കാതെ സമരാഭാസങ്ങൾ നടത്തു എന്ന് പറഞ്ഞു പഠിപ്പിച്ച് കൊടുക്കുന്ന കോൺഗ്രസ് നേതൃത്വമല്ലേ ഇതിൽ പ്രധാന പ്രതി ?

“ഇതിപ്പോൾ ഒരു സംഭവം കയ്യോടെ പിടിച്ചു. പിടിക്കപ്പെടാതെ പോയ ആൾമാറാട്ടങ്ങൾ;
ആൾമാറാട്ട വീരന്മാർ പിന്നീട് നയിച്ച സമരങ്ങൾ;
ആ സമാരങ്ങളിലൂടെ പോലീസിലും മാധ്യമ പ്രവർത്തകരിലും നാട്ടുകാരിലും, സമരാംഗങ്ങളിലും പടർന്ന കോവിഡും…..”
ഇതായിരിക്കും ഏതൊരു മലയാളിയുടെയും ഉറക്കം കെടുത്തുന്ന ചിന്ത.

KSU നേതാവിനെ മാത്രം കുറ്റം പറയാനാകുമോ?

MPമാരുടേയും MLAമാരുടേയും നേതൃത്വത്തിൽ നടത്തിയ വാളയാർ സമരാഭാസം കണ്ടാണല്ലോ ഇവരൊക്കെ പഠിക്കുന്നത്?

കോൺഗ്രസ്സിന്റെ പോഷക സംഘടനയായ KSU വിന്റെ നേതാവിനെ തിരുത്താനോ ശാസിക്കാനോ കോൺഗ്രസ് നേതൃത്വത്തിനാവില്ല.
കാരണം അടവ് പഠിപ്പിച്ച ആശാന് ശിഷ്യനെ തള്ളിപ്പറയാനാകില്ലല്ലോ.

വാളയാർ സമാരാഭാസ സമയത്ത് പറഞ്ഞ വാക്കുകൾ നിങ്ങൾക്ക് വല്ലാതെ കൊണ്ടു എന്നത് കൊണ്ട് ആവർത്തിക്കുന്നില്ല.

അതുകൊണ്ട് മറ്റൊന്ന് പറയട്ടേ..

കോൺഗ്രസ് നേതൃത്വമേ,
കണ്ണാടി നോക്കിയെങ്കിലും
“Iam Sorry”
എന്ന് പറയാൻ ശ്രമിക്കൂ..

– പി എ മുഹമ്മദ് റിയാസ് –

Top