മോദി ഭരണം യുവജന വഞ്ചനയുടെ പര്യായം ; തുറന്നടിച്ച് പി.എ. മുഹമ്മദ് റിയാസ്

ന്യൂഡല്‍ഹി : കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിയ്ക്കുന്ന മോദി സര്‍ക്കാര്‍, യുവജന വഞ്ചനയുടെ പര്യായമായി മാറിയിരിയ്ക്കുന്നുവെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ്.

പ്രതിവര്‍ഷം രണ്ടു കോടി പുതിയ തൊഴില്‍ എന്ന നിരക്കില്‍, അഞ്ച് വര്‍ഷം കൊണ്ട് പത്ത് കോടി തൊഴില്‍ വാഗ്ദ്ധാനം നല്‍കി അധികാരത്തില്‍ വന്ന മോദി ഇതുവരെ ‘ പത്തു ലക്ഷം തൊഴില്‍ പോലും നല്‍കിയില്ല. വരാന്‍ പോകുന്ന ലോക് സഭ തിരഞ്ഞെടുപ്പില്‍ യുവജനങ്ങള്‍ മോദി സര്‍ക്കാരിനു ചുട്ട മറുപടി നല്‍കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാല്‍ഗഢില്‍ ഡി.വൈ.എഫ്.ഐ മഹാരാഷ്ട്ര സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു റിയാസ്.

ഉജ്ജ്വലമായ കര്‍ഷക പോരാട്ടങ്ങളുടെ മണ്ണാണ് പാല്‍ഗഢ്. ഈ മണ്ണിലെ കര്‍ഷക സമരങ്ങള്‍ ലോകമെമ്പാടുമുള്ള സമര പോരാങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നവയാണ്. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍, മത വര്‍ഗ്ഗീയതയെ ഉപയോഗിക്കുകയാണ് ഈ ഗവര്‍മെന്റ്. മത സാമുദായിക ധ്രുവീകരണ ശ്രമങ്ങള്‍ സര്‍ക്കാര്‍ തന്നെ സ്‌പോണ്‍സര്‍ ചെയ്ത് നടപ്പിലാക്കുകയാണെന്നും റിയാസ് പറഞ്ഞു.

പതിനൊന്നാമത് ഡി.വൈ.എഫ്.ഐ മഹാരാഷ്ട്ര സംസ്ഥാന സമ്മേളനത്തിന് പാല്‍ഗഡിലെ ജില്ലയിലെ വാഡയില്‍ പതിനായിരങ്ങള്‍ അണിനിരന്ന യുവജന മാര്‍ച്ചോടു കൂടി ആരംഭിച്ചു. ഡി.വൈ.എഫ്.ഐ ജനറല്‍ സെക്രട്ടറി അവോയ് മുഖര്‍ജി, അഖിലേന്ത്യ കിസാന്‍ സഭ പ്രസിഡന്റ് അശോക് ദാവ്‌ലേ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ സെക്രട്ടറി മറിയം ദാവ്‌ലേ, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം എ.എ റഹീം, സംസ്ഥാന സെക്രട്ടറി പ്രീതി ശേഖര്‍, പ്രസിഡന്റ് സുനില്‍ ഗംഗാവനേ എന്നിവര്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു

Top