പി രാജുവിന്റെ വിദേശയാത്രയ്ക്കുള്ള വിലക്ക് നീങ്ങി

കൊച്ചി: സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന്റെ വിദേശയാത്രയ്ക്കുള്ള വിലക്ക് നീങ്ങി. തല്‍കാല്‍ പാസ്‌പോര്‍ട്ടില്‍ ക്ലിയറന്‍സ് നിഷേധിച്ച പൊലീസ് നടപടി യാത്രയ്ക്ക് തടസ്സമാകില്ലെന്ന് എറണാകുളം റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ പി രാജുവിനെ രേഖാമൂലം അറിയിച്ചു.

എറണാകുളത്ത് ഐ.ജി ഓഫീസിന് മുന്‍പിലായി നടന്ന സി.പി.ഐ മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് പാസ്പോര്‍ട്ട് ക്ലിയറന്‍സ് പൊലീസ് നിഷേധിച്ചിരുന്നത്.

ഡമാസ്‌കസില്‍ അടുത്ത മാസം എട്ടു മുതല്‍ പത്ത് വരെ നടക്കുന്ന രാജ്യാന്തര തൊഴില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് യാത്ര. നിലവിലുള്ള പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞതിനാല്‍ കഴിഞ്ഞ മാസം പി രാജു തല്‍ക്കാല്‍ സംവിധാനം വഴി പാസ്‌പോര്‍ട്ട് നേടിയിരുന്നു. ഇതിന് ശേഷം നടത്തിയ പൊലീസ് വെരിഫേക്കിഷനില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസുള്ളതായി സ്‌പെഷ്യല്‍ ബ്രാഞ്ച് പാസ്‌പോര്‍ട്ട് ഓഫീസറെ അറിയിച്ചിരുന്നു. വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാന്‍ ഇത് തടസ്സമാകും. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പൊലീസ് ക്ലിയറന്‍സ് നിഷേധിച്ചത്.

കൊച്ചി റേഞ്ച് ഐജി ഓഫീസീലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിനിടെ പൊലീസ് നടപടിയുണ്ടായപ്പോള്‍ പി.രാജുവിനും എല്‍ദോസ് എബ്രഹാം എംഎല്‍എയ്ക്കും പരിക്കേറ്റിരുന്നു.

Top