കേരളത്തിലെ വികസനകാര്യത്തില്‍ പ്രതിപക്ഷം സര്‍ക്കാറിനൊപ്പമാണെന്ന് പി രാജീവ്

തിരുവനന്തപുരം: വികസനകാര്യത്തില്‍ കേരളത്തിലെ പ്രതിപക്ഷം സര്‍ക്കാറിനൊപ്പമാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. രാഷ്ട്രീയ വിയോജിപ്പുകള്‍ മാത്രമാണ് അവര്‍ പ്രകടിപ്പിക്കുന്നത്. വ്യവസായം തുടങ്ങാനെത്തുന്നവരെ സര്‍ക്കാര്‍ സംശയത്തോടെ കാണുന്നതിന് പകരം വിശ്വാസത്തോടെ കാണുന്ന രീതിയിലേക്ക് മാറിയെന്നും മന്ത്രി ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ദുബൈ എക്‌സ്‌പോയിലെ കേരളവാരത്തിന്റെ ഭാഗമായി കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയായിരുന്നു മന്ത്രി.

ഭക്ഷ്യസംസ്‌കരണം, ലോജിസ്റ്റിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ മേഖലകളില്‍ യു.എ.ഇയില്‍ നിന്നുള്ള നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ട്രാന്‍സ് വേള്‍ഡ് കേരളത്തില്‍ കണ്ടെയിനര്‍ നിര്‍മാണശാല തുടങ്ങാനും, ആസ്റ്റര്‍ ഗ്രൂപ്പ് തിരുവനന്തപുരത്തും, കാസര്‍കോടും സ്ഥാപനങ്ങള്‍ തുടങ്ങാനും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ലുലു ഗ്രൂപ്പ് ഭക്ഷ്യസംസ്‌കരണരംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തും. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കുന്ന ചുമതല കെ.എസ്.ഐ.ഡി യെ ഏല്‍പിച്ചിട്ടുണ്ട്.

2015 ല്‍ എഫ്.എം.സി ഗ്രൂപ്പ് മലപ്പുറത്ത് നടത്തിയ നൂറുകോടി നിക്ഷേപത്തിന്റെ തടസങ്ങള്‍ നീക്കാനും ധാരണയായതായി മന്ത്രി പറഞ്ഞു. പണിമുടക്ക് മൂലം തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെടുന്ന പ്രവണത കേരളത്തില്‍ കുറയുകയാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെ വരുന്ന പരാതികള്‍ പരിഹിക്കാനും സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

കൂടുതല്‍ വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കുന്ന പഞ്ചായത്തുകള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടാതെ കേരളത്തെ കുറിച്ച് പോസിറ്റീവ് വാര്‍ത്തകള്‍ നല്‍കാന്‍ മാധ്യമങ്ങള്‍ തയാറാകണമെന്നും മന്ത്രി പറഞ്ഞു.

Top