അന്ന് മര്‍ദ്ദിച്ച് അറസ്റ്റ് ചെയ്ത സി.ഐ ഇന്ന് രാജീവിന് ആശംസകള്‍ അര്‍പ്പിച്ചു രംഗത്ത്

കൊച്ചി: എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന എല്‍ഡിഎഫ് എറണാകുളം മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ ഒരു മുന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു ലാത്തിചാര്‍ജിന്റെ ഓര്‍മകളിലേക്കാണ് ആ പൊലീസുകാരന്റെ ചിത്രം വിരല്‍ ചൂണ്ടുന്നത് എന്ന് ഒറ്റവാക്കില്‍ പറയാം.

25വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം നടക്കുന്നത്. ഇപ്പോള്‍ എറണാകുളത്ത് എല്‍ഡിഎഫ് സീറ്റില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ പോകുന്ന പി രാജീവാണ് പൊലീസുകാരന്റെ ചിത്രത്തിനൊപ്പം പ്രചരിക്കുന്ന ലാത്തിചാര്‍ജ് ചിത്രത്തിലെ നായകന്‍. 1994 നവംബല്‍ 25ന് കണ്ണൂര്‍ കൂത്തുപറമ്പില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ പ്രതിഷേധിച്ച് എറണാകുളത്ത് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് എസ്എഫ്ഐ നേതാവ് പി രാജീവിനെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചശേഷം സ്റ്റേഷനിലേക്ക് കൊണ്ട് പോകുന്ന ചിത്രമാണത്.

കൊച്ചി എം ജി റോഡിലുള്ള അബാദ് പ്ലാസയിലെ നേത്ര ഡോക്ടര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രി കെ കരുണാകരനെ കരിങ്കൊടി കാട്ടി പ്രതിഷേധിക്കാനാണ് അന്നത്തെ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി കൂടിയായ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പി രാജീവിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ വന്നത്. കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ കാറിന് മുന്നിലേക്ക് ഓടി വന്ന രാജീവ് അടക്കമുള്ളവരെ പൊലീസ് അതിക്രൂരമായാണ് മര്‍ദ്ദിച്ചത്. പൊലീസ് മര്‍ദ്ദനത്തില്‍ രാജീവിന്റെ വാരിയെല്ല് ഒടിഞ്ഞു. കാലിന്റെ അടിവെള്ളയിലൂടെ ചോര വാര്‍ന്ന് രക്തത്തില്‍ കുളിച്ച് മുദ്രാവാക്യം മുഴക്കിയ രാജീവിനെ വലിച്ചിഴച്ചാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയത്. വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ നിലയില്‍ അദ്ദേഹത്തെ ജീപ്പിലേക്ക് കയറ്റിയത് അന്നത്തെ കൊച്ചിന്‍ ഹാര്‍ബര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മാര്‍ട്ടിനാണ് അദ്ദേഹമാണിപ്പോള്‍ അതേ പി രാജീവന്റെ യോഗത്തില്‍ പങ്കെടുക്കാനെത്തിയിരിക്കുന്നത്.

കീറിപ്പറിഞ്ഞ തുണിയുമായി വിദ്യാര്‍ഥി നേതാവായ രാജീവിനെ പിടിച്ചുകൊണ്ടുപോയ പൊലീസുകാരന്‍ ഇന്ന് അതേ നേതാവിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പ്രസംഗം കേള്‍ക്കാന്‍ ഇരിക്കുന്ന ചിത്രം വളരെ വേഗമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. 2006 ല്‍ ക്രൈം ബ്രാഞ്ച് എസ് പിയായി റിട്ടേഡ് ചെയ്ത മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന എല്‍ഡിഎഫ് എറണാകുളം മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സജീവമായി പങ്കെടുത്തു.


അന്നത്തെ ലാത്തിചാര്‍ജില്‍ രാജീവിനൊപ്പം മര്‍ദ്ദനമേറ്റ അഡ്വ. സി എം നാസറാണ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലെത്തിയ മുന്‍ എസ്പിയുടെ ചിത്രം പകര്‍ത്തിയത്. അന്നത്തെ ഉശിരുള്ള ആ വിദ്യാര്‍ഥി നേതാവിനെക്കുറിച്ച് റിട്ട. പൊലീസ് ഓഫീസര്‍ക്ക് പറയാനുള്ളത് നല്ലത് മാത്രം. കിടയറ്റ സംഘാടകന്‍. നല്ല പ്രസംഗികന്‍. ശരി എന്ന് തോന്നുന്ന നിലപാടുകള്‍ക്കു വേണ്ടി ഏതറ്റം വരെയും പോകുന്നതിനുള്ള മനക്കരുത്തും അര്‍പ്പണബോധവും. തുടര്‍ച്ചയായ വിദ്യാര്‍ത്ഥി സമരത്തിന്റെ നാളുകളില്‍ സംഘര്‍ഷ സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് ചിലപ്പോഴൊക്കെ ഭീഷണിയുടെ രീതി പ്രയോഗിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും വഴങ്ങിയിട്ടില്ല. നടത്താന്‍ തീരുമാനിച്ച ഒരു പരിപാടിയില്‍ നിന്നും പിന്നോട്ടു പോയിട്ടുമില്ല. മെട്രോ പദ്ധതിയില്‍ നിന്നും ഇ ശ്രീധരനെ ഒഴിവാക്കുന്നതിനുള്ള നീക്കത്തെ പരാജയപ്പെടുത്താന്‍ കഴിഞ്ഞതും തളരാത്ത അര്‍പ്പണബോധവും സാമൂഹ്യ പ്രതിബദ്ധതയും കൊണ്ടുതന്നെ. അല്ലെങ്കില്‍ മെട്രോ ഇപ്രകാരം യാഥാര്‍ത്ഥ്യമാവുമായിരുന്നില്ല. നിയമ നിര്‍മ്മാണ സഭയിലും നന്നായി ശോഭിച്ചു. ഇത്തരം ജനനേതാക്കള്‍ തന്നെയാണ് നാടിനെ നയിക്കേണ്ടത് എന്ന അഭിപ്രായവും മാര്‍ട്ടിന്‍ രാജീവനെക്കുറിച്ച് പറഞ്ഞു. രാജീവിന്റെ വിജയത്തിനായി കഴിയുന്നതെല്ലാം ചെയ്യുമെന്നും മാര്‍ട്ടിന്‍ സി.എം നാസറിനോട് പറഞ്ഞു.

Top