റബറിന്റെ വിലയിലുണ്ടായ കുറവ് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെട്ട കരാറിന്റെ തിക്ത ഫലം; മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: റബറിന്റെ വിലയിലുണ്ടായ കുറവ് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെട്ട കരാറിന്റെ തിക്ത ഫലമാണെന്ന് കൃഷി മന്ത്രി പി. പ്രസാദ്. നാടിന്റെ സമ്പദ്ഘടനയെ ബാധിക്കുന്ന ഒന്നാണ് റബര്‍ കൃഷി. റബറിന് താങ്ങു വില ഉറപ്പാക്കുന്ന തരത്തിലുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. ഉല്‍പ്പാദന ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണ് 2021 ലെ ബജറ്റില്‍ താങ്ങു വില ഉയര്‍ത്തിയത്. റബ്ബറിന്റെ താങ്ങുവില 150 രൂപയില്‍ നിന്ന് 170 രൂപയായാണ് ഉയര്‍ത്തിയത്. ഈ വിഷയത്തിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനും അനുമതി നിഷേധിച്ചു.

താങ്ങു വില സംബന്ധിച്ച സഹായം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഇത് വരെയും പരിഗണിച്ചില്ലെന്നും മന്ത്രി കേന്ദ്രത്തെ കുറ്റപ്പെടുത്തി. താങ്ങുവില 250 രൂപ ആയി ഉയര്‍ത്താന്‍ കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കേരള സര്‍ക്കാര്‍ ആരംഭിച്ച ഞജകട സ്‌കീം ആണ് റബര്‍ കര്‍ഷകരെ ഇപ്പോഴും ഈ മേഖലയില്‍ തുടരാന്‍ സഹായിച്ചത്. സംസ്ഥാന സര്‍ക്കാര്‍ പരമാവധി സഹായം രബര്‍ കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്. ഈ വിഷയം സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. കേന്ദ്രത്തില്‍നിന്ന് അനുകൂല നിലപാടും ഇതുവരെയും ഉണ്ടായില്ല റബര്‍ കര്‍ഷകരുടെ വികാരത്തില്‍ അനുകൂലമായ സമീപനമാണ് സര്‍ക്കാരിനുള്ളത്. റബര്‍ കര്‍ഷകരുടെ പ്രതിസന്ധിയിലടക്കം കേന്ദ്രത്തിനെതിരെ ശക്തമായ സമരവുമായി മുന്നോട്ട് വരണം. അതിനായി യോജിച്ചുള്ള സമരമാണ് വേണ്ടത്.

എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ പ്രതിപക്ഷം യോജിച്ചുള്ള സമരത്തിന് തയ്യാറാകുന്നില്ല. ഇറക്കുമതി ചുങ്കം കൂട്ടിയാല്‍ പ്രതിസന്ധി പരിഹരിക്കില്ലേ എന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമനോട് ചോദിച്ചതാണ്. എന്നാല്‍ അത് കൊണ്ടു വന്നത് കോണ്‍ഗ്രസ്സ് ആണെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം. കേന്ദ്ര സര്‍ക്കാര്‍ ആണ് ഇതിലെ മുഖ്യ പ്രതി. ശക്തമായ നിലപാട് കേദ്രത്തിനെതിരെ സ്വീകരിക്കുകയല്ലാതെ മറ്റു വഴികളില്ല. സംസ്ഥാന സര്‍ക്കാര്‍ റബര്‍ ബോര്‍ഡുമായി ചര്‍ച്ച നടത്തുന്നില്ല എന്ന ആരോപണം ശരിയല്ല. 1993 കോടി രൂപ വിള ഇന്‍സെന്റീവ് ആയി സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കി. റബര്‍ ബോര്‍ഡുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്.

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സമയമാണെങ്കിലും റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ വേണ്ടതെല്ലാം ചെയ്യും. റബറിന്റെ വില ഉയര്‍ന്നു നിന്നപ്പോള്‍ ഇതിന് അത്രയും ആവശ്യക്കാര്‍ ഉണ്ടായിരുന്നില്ല. റബ്ബര്‍ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്തുവരുന്ന ബില്ല് പരിശോധിച്ച് ധനകാര്യ വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷമാണ് തുക നല്‍കുന്നത്. കര്‍ഷകര്‍ക്ക് ഈ തുക നല്‍കുന്നതിന് വേണ്ടിയുള്ള പോര്‍ട്ടല്‍ ഓപ്പണ്‍ ആയിരുന്നില്ല എന്നുള്ള വാര്‍ത്ത തെറ്റാണ്.

പോര്‍ട്ടലില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിക്കും. റീബില്‍ഡ് കേരള ഇനിഷേറ്റീവിന്റെ ഭാഗമായി റബ്ബര്‍ റിപ്ലാന്റേഷന് വേണ്ടി 225 കോടി രൂപ സര്‍ക്കാര്‍ സഹായം നല്‍കും. കര്‍ഷകന്റെ ബുദ്ധിമുട്ടും സഹായവും സര്‍ക്കാര്‍ ഗൗരവത്തിലാണ് കാണുന്നത്. ഒരുമിച്ചുള്ള സമരം ചെയ്തില്ലെങ്കില്‍ കേന്ദ്രം ചുളുവില്‍ രക്ഷപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

Top