ആര്‍എസ്എസ് താത്വികാചാര്യന്‍ ഇനി ഓര്‍മ്മ; അന്ത്യാഞ്ജലി അര്‍പ്പിച്ച് തലസ്ഥാന നഗരി

തിരുവനന്തപുരം: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ പി.പരമേശ്വരന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തലസ്ഥാന നഗരി. ഭാരതീയ വിചാരകേന്ദ്രം ആസ്ഥാനത്തും അയ്യങ്കാളി ഹാളിലും നടന്ന പൊതു ദര്‍ശന ചടങ്ങില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ നിരവധി പേരെത്തി. ആര്‍എസ്എസ് സര്‍കാര്യവാഹ് ഭയ്യാ ജോഷി അടക്കം നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ളയും അടക്കം നിരവധി പ്രമുഖരാണ് പരമേശ്വരന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. കേന്ദ്ര മന്ത്രിമാരായ സദാനന്ദ ഗൗഡയും വി മുരളീധരനും മുഴുവന്‍ സമയവും പി പരമേശ്വരനെ അനുഗമിച്ചു.

രാവിലെ എട്ടരയോടെ അയ്യങ്കാളി ഹാളിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരാഞ്ജലി അര്‍പ്പിച്ചത്. ‘അഗാധമായ പാണ്ഡിത്യത്തോടെ ഋഷിതുല്യമായ ജീവിതം നയിച്ച പി പരമേശ്വരന്റെ സ്മരണക്ക് മുന്നില്‍ ആദരാഞ്ജലികള്‍’ എന്ന് ഓര്‍മ്മ പുസ്തകത്തില്‍ കുറിച്ചാണ് മുഖ്യമന്ത്രി അയ്യങ്കാളി ഹാളില്‍ നിന്ന് മടങ്ങിയത്.

മന്ത്രിമാരും എംഎല്‍എമാരും അടക്കം ജനപ്രതിനിധികളും സാമൂഹിക സാംസാകാരിക രംഗത്തെ പ്രമുഖരുമെല്ലാം ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. ജന്‍മനാടായ മുഹമ്മയിലാണ് സംസ്‌കാര ചടങ്ങ്.ഒരുമാസത്തോളമായി ഒറ്റപ്പാലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായിരിക്കെയാണ് അന്ത്യം.

ചേര്‍ത്തല താലൂക്കിലെ മുഹമ്മ താമരശ്ശേരില്‍ ഇല്ലത്ത് പരമേശ്വരന്‍ ഇളയതിന്റെയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനായി 1927ലായിരുന്നു പി. പരമേശ്വരന്റെ ജനനം. ചങ്ങനാശ്ശേരി എസ്.ബി.കോളേജില്‍ പ്രീഡിഗ്രിയും, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും പൂര്‍ത്തിയാക്കി. ചെറുപ്പം മുതല്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 1950 ല്‍ മുഴുവന്‍ സമയപ്രവര്‍ത്തകനായി. കേരളത്തില്‍ രാമായണമാസാചരണം, ഭഗവദ് ഗീതാ പ്രചാരണം എന്നിവയുടെ നടത്തിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചു.

57 ല്‍ ജനസംഖത്തിന്റെ സംഘടനാ സെക്രട്ടറി ചുമതല വഹിച്ചു. തുടര്‍ന്ന് ഓള്‍ ഇന്ത്യ ജനറല്‍ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. പിന്നീട് കക്ഷിരാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങി ആര്‍എസ്എസ് പ്രചാരകനായി തുടര്‍ന്നു. കന്യാകുമാരി വിവേകാന്ദന കേന്ദ്രം അധ്യക്ഷന്‍, ഡല്‍ഹി ദീന്‍ ദയാല്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു. മികച്ച വാഗ്മികിയായും, എഴുത്തുകാരനായും കവിയായും പി.പരമേശ്വരന്‍ അറിയപ്പെട്ടു.

അടിയന്തരാവസ്ഥ കാലത്ത് പ്രക്ഷോഭം നടത്തി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2004ല്‍ പത്മശ്രീ പുരസ്‌കാരവും 2018ല്‍ പത്മവിഭൂഷണ്‍ പുരസ്‌കാരവും പരമേശ്വരനെ തേടിയെത്തി. അമൃതകീര്‍ത്തി പുരസ്‌കാരം ഉള്‍പ്പടെ നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്.

Top