എം.എൽ.എക്കെതിരെ പരാതി നൽകിയത് തൃശൂർ ലോ കോളജിലെ വിദ്യാർത്ഥിനി ! ! !

തൃശൂര്‍: ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശി പീഡിപ്പിച്ചുവെന്ന് പാര്‍ട്ടി നേതൃത്വത്തോട് പരാതിപ്പെട്ട ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതി ലോ കോളജ് വിദ്യാര്‍ത്ഥിനി.

തൃശൂര്‍ ലോ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഈ വനിത എസ്.എഫ്.ഐയുടെയും പ്രവര്‍ത്തകയാണ്.

യുവതിക്കു നേരെ നടന്ന ലൈംഗിക അതിക്രമം എന്നതില്‍ നിന്നും മാറി ഒരു വിദ്യാര്‍ത്ഥിനിക്കു നേരെ നടന്ന എം.എല്‍.എയുടെ കടന്നാക്രമണം എന്ന രൂപത്തില്‍ സംഭവം മാറിയാല്‍ എസ്.എഫ്.ഐയും പ്രതിക്കൂട്ടിലാകും.

ഏറ്റവും അധികം പെണ്‍കുട്ടികള്‍ ആവേശപൂര്‍വ്വം കലാലയങ്ങളില്‍ പിടിക്കുന്ന കൊടിയും വിളിക്കുന്ന മുദ്രാവാക്യവും എസ്.എഫ്.ഐയുടേതാണ്.

പെണ്‍കരുത്തില്‍ തന്നെയാണ് സംസ്ഥാനത്തെ മുഴവന്‍ സര്‍വകലാശാലാ യൂണിയനുകളിലും മറ്റു പൊതു ജനാധിപത്യ വേദികളിലും എസ്.എഫ്.ഐക്ക് തുടര്‍ച്ചയായി വലിയ വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുള്ളത്.

ചുവപ്പ് രാഷ്ട്രീയത്തെ എതിര്‍ക്കുന്നവരുടെ മക്കള്‍ പോലും കാമ്പസുകളില്‍ എസ്.എഫ്.ഐ ആകുന്നത് ആ സംഘടനയില്‍ ഭൂരിപക്ഷം അര്‍പ്പിച്ച വിശ്വാസത്തില്‍ ആവേശം കൊണ്ടാണ് . . മുദ്രാവാക്യത്തില്‍ ആകൃഷ്ടരായാണ് . .

sfi

കണ്ണൂരിലും കാലിക്കറ്റിലും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ പോലും വമ്പന്‍ വിജയമാണ് എസ്.എഫ്.ഐ കരസ്ഥമാക്കിയത്. എം.ജി യിലും കേരളയിലും കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയുമാണ്.

ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെയായിരുന്നു പീഡനം നടന്നതെന്നത് ചര്‍ച്ചയാകുന്നത് എസ്.എഫ്.ഐയെയും പ്രതിരോധത്തിലാക്കും.

നിലവില്‍ വനിതാ നേതാവിന്റെ പരാതിയില്‍ കര്‍ക്കശ നിലപാട് സ്വീകരിക്കാതിരുന്നതില്‍ ഡി.വൈ.എഫ്.ഐ നേതാക്കളെ അണികള്‍ ചോദ്യം ചെയ്യുന്ന സാഹചര്യമാണുള്ളത്.

ഈ സാഹചര്യത്തില്‍ ഇനി എസ്.എഫ്.ഐക്കും നിലപാട് സ്വീകരിക്കേണ്ടി വരും.

വനിതാ സഖാവിന്റെ പരാതിയില്‍ സംഘടനാ നേതൃത്വങ്ങള്‍ സ്വീകരിക്കുന്ന നിലപാടില്‍ സി.പി.എമ്മിലും വര്‍ഗ്ഗ ബഹുജന സംഘടനകളിലും അമര്‍ഷം പുകയുകയാണ്.

നാളെ ഒരു വനിതാ സഖാവിനെ പോലും കൊടിപിടിക്കാന്‍ കിട്ടില്ലെന്നും സ്ത്രീകള്‍ ഉള്‍പ്പെടെ പാര്‍ട്ടിയെ പിന്തുണക്കുന്ന പൊതു സമുഹം കൈവിട്ട് പോകുമെന്നും ഒരു വിഭാഗം നേതാക്കള്‍ ഇതിനകം തന്നെ നേതൃത്വത്തോട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വൃന്ദാ കാരാട്ട് പരാതിയോട് സ്വീകരിച്ച നിലപാടിലും കടുത്ത അതൃപ്തി സി.പി.എം അണികള്‍ക്കിടയിലുണ്ട്.

നിയമപരമായ നടപടിക്ക് പാര്‍ട്ടി അന്വേഷണം തടസ്സമാകരുതെന്നാണ് അവരുടെ ആവശ്യം.

dyfi

അന്വേഷണ വിധേയമായി ശശിയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്യാനെങ്കിലും ഉടന്‍ നേതൃത്വം തയ്യാറാകണമെന്ന് യുവ നേതാക്കളില്‍ ചിലര്‍ സി.പി.എം നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം എം.എല്‍.എ ശശിക്കെതിരെ ഉയര്‍ന്ന പീഡന ആരോപണത്തില്‍ പൊലീസ് കേസെടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ട്.

കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചയും കെ.എസ്.യുവും നല്‍കിയ പരാതിയെ തുടര്‍ന്നാണിത്.

എന്നാല്‍ സംഭവം പാര്‍ട്ടി തലത്തില്‍ തന്നെ പരിഹരിക്കാനുള്ള ശ്രമമാണ് സിപിഎം നേതൃത്വം ഇപ്പോള്‍ നടത്തിവരുന്നത്.

റിപ്പോര്‍ട്ട്: എം. വിനോദ്‌

Top