സ്ഥാനാര്‍ത്ഥിയെ അധിക്ഷേപിച്ച്‌ സംസാരിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം: വിജയരാഘവന്‍

മലപ്പുറം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ താന്‍ അധിക്ഷേപിച്ച് പ്രസംഗിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയ രാഘവന്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ പൊതുവെ സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരെയാണ് താന്‍ വിമര്‍ശിനമുന്നയിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ലീഗ് നേതാക്കളെ കണ്ട ശേഷം പത്രിക സമര്‍പ്പണത്തിന് പോകുന്നു എന്നാല്‍ ലീഗ് നേതാക്കളാകട്ടെ എസ്ഡിപിഐ നേതാക്കളെ കണ്ട് തങ്ങളുടെ സീറ്റ് ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ് എന്നാണ് താന്‍ പറഞ്ഞത്.

പ്രസംഗത്തിന്റെ ചിലഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നത് ശരിയായ രീതിയല്ല. കോണ്‍ഗ്രസ് നേതാക്കള്‍ വോട്ടിനായി ലീഗ് നേതാക്കളെയും ലീഗ് നേതാക്കള്‍ എസ്ഡിപിഐ നേതാക്കളെയും സന്ദര്‍ശിക്കുന്നതിനെയാണ് താന്‍ വിമര്‍ശിച്ചത് അല്ലാതെ ഏതെങ്കിലും സ്ഥാനാര്‍ത്ഥികളെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചിട്ടില്ലന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥിയായ രമ്യ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയി എന്നും ഇനി ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ എന്നുമായിരുന്നു എ വിജയരാഘവന്റെ പരാമര്‍ശം.

പൊന്നാനിയില്‍ പിവി അന്‍വറിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ യുഡിഎഫിന്‍റെ വനിതാ സ്ഥാനാര്‍ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.

Top